തൃശ്ശൂർ: തെരുവ് നായ പ്രശ്നത്തിന് ശാശ്വതവും മാനുഷികവുമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ‘കാവൽ കൂട്ടായ്മ’യുടെ യാത്രയിൽ പുതിയൊരു സുന്ദര അധ്യായം കൂടി. പുഴയ്ക്കൽ റിവർ ടൂറിസം വില്ലേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയുടെ ഡോഗ് ഷെൽട്ടറിൽ നിന്നും മുപ്പത്തിമൂന്നാമത്തെ നായക്കുട്ടിയെ പ്രശസ്ത റാപ്പർ വേടൻ (ഹിരണദാസ് മുരളി) ദത്തെടുത്തു. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കരയിൽ നിന്നാണ് ഒരു പെൺ നായക്കുഞ്ഞിനെ വേടൻ സ്നേഹപൂർവ്വം ഏറ്റുവാങ്ങിയത്.
ചടങ്ങിൽ വെച്ച് അഡ്വ. പ്രമോദ് നിർദ്ദേശിച്ച “ജാനു” എന്ന പേരാണ് നായക്കുട്ടിക്ക് വേടൻ നൽകിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ലഭിക്കുന്ന വലിയ പിന്തുണയാണ് കാവൽ കൂട്ടായ്മയുടെ കരുത്തെന്നും ഈ സഹകരണം കൊണ്ടാണ് ഇതിനോടകം 33 നായക്കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ സ്നേഹഭവനങ്ങൾ ഒരുക്കാൻ സാധിച്ചതെന്നും ഭാരവാഹികൾ വ്യക്തമാക്കി. തെരുവ് നായ വിമുക്ത ഗ്രാമം എന്ന ലക്ഷ്യത്തിലേക്കുള്ള കൂട്ടായ്മയുടെ പ്രയാണം കൂടുതൽ ശക്തമായി മുന്നോട്ടുപോവുകയാണ്
പുഴയ്ക്കലിൽ നടന്ന ചടങ്ങിൽ സിനിമാതാരം ഗോപാലൻ അടാട്ട്, പുഴയ്ക്കൽ ബാരിസ്റ്റർ ക്ലബ് പ്രസിഡന്റ് അഡ്വ. ഷാജി കോടങ്കണ്ടത്ത്, സെക്രട്ടറി അഡ്വ. മൗനീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കൂടാതെ പഞ്ചായത്ത് മെമ്പർമാരായ രത്നവല്ലി സത്യൻ, എസ്.ഡി. രാജീവ്, ടി.ഡി. വിൽസൺ, സോഫി സുനിൽ, ജിനോ ജേക്കബ്, എം.എസ്. സദാശിവൻ, പി.ജെ. സണ്ണി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി. രാജേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ഒ. ചുമ്മാർ എന്നിവരും ചടങ്ങിന്റെ ഭാഗമായി.




















