പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജ് അപകടത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജിനെ വിമർശിച്ച് സിപിഎം പ്രാദേശിക നേതാവ്. ‘വീണാ ജോർജിന് മന്ത്രി പോയിട്ട് ഒരു എംഎൽഎ ആയിരിക്കാൻ അർഹതയില്ല. കൂടുതൽ പറയുന്നില്ല… പറയിപ്പിക്കരുത്.’ എന്നാണ് പത്തനംതിട്ട ഇലന്തൂർ ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ പി ജെ ഫെയ്സ്ബുക്കിൽ കുറിച്ചത്. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോൺസൺ.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രിയെ മറ്റൊരു സിപിഎം നേതാവ് അഡ്വ. എൻ രാജീവ് പരോക്ഷമായി പരിഹസിച്ച് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. ‘കുട്ടിയായിരിക്കെ താൻ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവ് പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, അങ്ങനെ താൻ പരീക്ഷകളിൽ നിന്നും രക്ഷപ്പെട്ടു, ഇവിടെ ചോദ്യങ്ങളിൽ നിന്നും’ എന്നാണ് രാജീവിന്‍റെ പരിഹാസം.
മന്ത്രിയുടെ മണ്ഡലത്തിൽപ്പെട്ട ഇരവിപേരൂർ സിപിഎം ഏരിയാ കമ്മിറ്റിയംഗമാണ് എൻ രാജീവ്. പത്തനംതിട്ട സിഡബ്ല്യുസി മുൻ ചെയർമാൻ ആയിരുന്നു. അഡ്വക്കേറ്റ് പ്രതിയായ പത്തനംതിട്ട പോക്സോ കേസ് അട്ടിമറി ആരോപണത്തെത്തുടർന്ന് എൻ രാജീവിനെ സിഡബ്ല്യുസി ചെയർമാൻ സ്ഥാനത്തുനിന്ന് അടുത്തിടെ സസ്പെൻഡു ചെയ്തിരുന്നു.

















