അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വ്യക്തികൾ തുറന്നു പറയാത്തിടത്തോളം കാലം ഇടനിലക്കാർക്കെതിരെ നടപടിയെടുക്കാനാകില്ല. നിലവിൽ ഇത്തരം പരാതികൾ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എന്നാൽ അവയവ മാഫിയ സംബന്ധിച്ച വാർത്തകൾ വന്നതോടെ അവയവ ദാതാവിനെ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. അവയവക്കടത്തിൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണ്
നെടുമ്പാശ്ശേരി കേസിൽ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ അനുമതിയില്ലാതെ അവയവ കൈമാറ്റം നടന്നതായി കണ്ടെത്തിയിട്ടില്ല. അവയവദാതാക്കളായി നിരവധി പേർ വിദേശത്ത് പോയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

















