6 വര്‍ഷം മുമ്പും വാഹനത്തട്ടിപ്പ്, അന്ന് കുടുങ്ങിയത് സുരേഷ് ഗോപിയും ഫഹദും അമലാപോളും

Sep 23, 2025

കൊച്ചി: ഓപ്പറേഷന്‍ നുംഖോറില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന വാര്‍ത്ത പുറത്തു വരുമ്പോള്‍ സമാനമായ രീതിയില്‍ സിനിമാ താരങ്ങള്‍ നേരത്തെയും കുടുങ്ങിയിരുന്നുവെന്നത് ചര്‍ച്ചയാകുന്നു. 2019ലായിരുന്നു ആ കേസ്. നികുതി വെട്ടിച്ച് വ്യാജരേഖ ചമച്ച് വാഹനങ്ങള്‍ കേരളത്തിലെത്തിച്ചതിന് അന്ന് പിടിയിലായത് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി, നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവരായിരുന്നു.

സുരേഷ് ഗോപിയുടെ പേരില്‍ രണ്ട് കാറുകളുടെ രജിസ്‌ട്രേഷനിലാണ് കേസെടുത്തത്. എന്നാല്‍ കുറ്റപത്രം ഒരു കാറിന്റെ പേരിലാണ് സമര്‍പ്പിച്ചത്. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് 16 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നായിരുന്നു കണ്ടെത്തിയത്. രജിസ്‌ട്രേഷന് വേണ്ടി വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.

ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവര്‍ക്കെതിരെയും വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പിന് കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കി. ബംഗളൂരുവില്‍ നിന്നാണ് അമല പോള്‍ വാഹനം വാങ്ങിയത്. എന്നാല്‍ വാഹനം കേരളത്തിലെത്തിച്ചിരുന്നില്ല. ആ കാരണം കൊണ്ട് തന്നെ കേരള പൊലീസിന് നടപടി സ്വീകരിക്കാനും കഴിഞ്ഞില്ല. ഫഹദ് ഫാസില്‍ പിഴയടച്ച് കേരളത്തിലേയ്ക്ക് രജിസ്‌ട്രേഷന്‍ മാറ്റുകയും ചെയ്തു. 19 ലക്ഷം രൂപ പിഴയടച്ചെങ്കിലും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നു ഫഹദ് ഫാസിലിനെ.

cake tower new
LATEST NEWS