ചെന്നൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടഭ്യർഥിക്കാൻ കുട്ടികളെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ടിവികെ പാർട്ടി നേതാവും നടനുമായ വിജയ്‌ക്കെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി. ചൈൽഡ് റൈറ്റ്സ് വാച്ച് എന്ന സംഘടനയാണ് പരാതി നൽകിയത്. രാഷ്ട്രീയ നേട്ടത്തിനായി കുട്ടികളെ ചൂഷണം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ ടിവികെ പാർട്ടിക്ക് വേണ്ടി കുട്ടികളെ പ്രചാരണത്തിന്റെ മുൻനിരയിൽ നിർത്തിയത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. രാഷ്ട്രീയ നേട്ടങ്ങൾക്കായി കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനെ അംഗീകരിക്കാനാവില്ല. ഇത്തരം പ്രവണതകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. അവർക്ക് വിദഗ്ധ കൗൺസലിങ് നൽകണം. കുട്ടികളെ പ്രചാരണത്തിന്റെ ഭാഗമാക്കിയതിനെതിരെ കർശന നടപടി വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
വിജയ്‌യോടുള്ള അമിതാരാധനമൂലം കുട്ടികൾ കരയുന്നതിന്റെയും ഭക്ഷണം നിരസിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. രാഷ്ട്രീയനേട്ടങ്ങൾക്കായി കുട്ടികളിലെ ഇത്തരം വൈകാരികപ്രകടനങ്ങളെ ഉപയോഗപ്പെടുത്തുന്നത് തടയണമെന്നും വിജയ്‌യുടെ പേരിൽ സ്വമേധയാ കേസെടുക്കണമെന്നും ബാലാവകാശകമ്മിഷനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ വിജയ് പരസ്യമായി മാപ്പു പറയണമെന്നും സംഘടന ആവശ്യപ്പെട്ടു.



















