കൊടുങ്ങല്ലൂർ: മകൾ അനന്തലക്ഷ്മിയുടെ ഡബിൾ ബെല്ലിൽ ബസ് മുന്നോട്ടെടുത്ത് ഷൈന്‍. കൊടുങ്ങല്ലൂർ – കോട്ടപ്പുറം റൂട്ടിൽ ഓടുന്ന രാമപ്രിയ എന്ന ബസിലെ ഡ്രൈവറും കണ്ടക്ടറും യഥാർഥ ജീവിതത്തിൽ അച്ഛനും മകളുമാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി അച്ഛന്‍റെ ബസിലെ കണ്ടക്ടറായി ജോലി ചെയ്യുകയാണ് എംകോം വിദ്യാര്‍ഥിയായ അനന്തലക്ഷ്മി.
പുലര്‍ച്ചെ 5.30ന് ജോലിക്ക് കയറിയാല്‍ രാത്രി 8.30 നാണ് തിരിച്ചെത്തുക. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ അച്ഛനൊപ്പം ബസില്‍ പോകുമായിരുന്നു. ആദ്യമൊക്കെ കൊടുങ്ങല്ലൂരിൽ നിന്ന് പറവൂർ വരെ ബസിൽ ബാഗ് പിടിച്ചാണ് തുടങ്ങിയത്. കോവിഡിനെ തുടര്‍ന്ന് ജീവനക്കാരെ കിട്ടാതെ വന്നതോടെ അനന്തലക്ഷ്മി കണ്ടക്ടര്‍ ലൈസന്‍സ് എടുത്തു അതോടെ മുഴുവന്‍ സമയ കണ്ടക്ടറായി.
അച്ഛനും മകളും വൈറലായതോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ടെത്തി ആശംസിച്ചതിന്‍റെ സന്തോഷത്തിലാണ് ഇരുവരെയും. ബസില്‍ കേന്ദ്ര മന്ത്രി യാത്ര ചെയ്തു. കോട്ടപ്പുറം പള്ളിയിലേയ്ക്ക് ഫാദർ വർഗ്ഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പാവങ്ങൾക്കുള്ള 40 ഭവനങ്ങളുടെ താക്കോൽദാനത്തിന് എത്തിയതാണ് മന്ത്രി. അനന്ത ലക്ഷ്മിയുടെ അമ്മ കൊടുങ്ങല്ലൂർ മുനിസിപ്പൽ 43-ാം വാർഡ് ഗുരുദേവ നഗർ കൗൺസിലറാണ്. മൂന്നു മക്കളിൽ മൂത്ത പെൺകുട്ടിയാണ് കണ്ടക്ടറായ അനന്തലക്ഷ്മി. ലക്ഷ്മി പാർവ്വതി, ദേവ നന്ദ എന്നിവരാണ് മറ്റ് മക്കൾ.



















