ആ​ഗോള ആശങ്ക പടർത്തി വീണ്ടും വൈറസ് വ്യാപനം, രോ​ഗികൾ ഇനിയും കൂടാമെന്ന് ഡബ്ല്യൂഎച്ച്ഒ; എബോള വൈറസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

May 20, 2026

കോംഗോയിലും ഉഗാണ്ടയിലും പടർന്നു പിടിക്കുന്ന എബോള വ്യാപനത്തിൽ ആശങ്ക അറിയിച്ച് ഡബ്ല്യൂഎച്ച്ഒ. വൈറസ് വ്യാപനത്തെ ഒരു പൊതുജനരോ​ഗ്യ അടിയന്തരാവസ്ഥയായി ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ​ഗെബ്രിയേസസ് പ്രഖ്യാപിച്ചു. ഇതിനകം നൂറ്റിമുപ്പതിലേറെ പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചുവെന്ന് ജനീവയിൽ നടന്ന ലോകാരോഗ്യ അസംബ്ലിയിൽ അദ്ദേഹം പറഞ്ഞു.

എബോളയുടെ അപൂർവ വകഭേദമായ ബൂൻഡിബുഗോയാണ് മധ്യ, കിഴക്കൻ ആഫ്രിക്കയിലെ രോഗവ്യാപനത്തിന് പിന്നിവെന്നാണ് നി​ഗമനം. നിലവിൽ ഇതിന് ഈ വൈറസിനെതിരെ അംഗീകൃത മരുന്നുകളോ വാക്സിനുകളോ ഇല്ല. അണുബാധ-പ്രതിരോധ നടപടികൾ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും നടപ്പിലാക്കുന്നതിനുമായി കോംഗോയും ഉഗാണ്ടയും അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 516 പേരാണ് രോഗബാധിതരെന്ന് സംശയിക്കപ്പെടുന്നത്.

എന്താണ് എബോള വൈറസ്?
ഓർത്തോബോല വൈറസ് വിഭാ​ഗത്തിലെ വൈറസുകൾ മൂലമുണ്ടാകുന്ന, മാരകമായ പകർച്ചവ്യാധിയാണ് എബോള വൈറസ്. ഇതിൽ പ്രധാനമായും മൂന്ന് തരം വൈറസുകളാണുള്ളത്: എബോള വൈറസ്, സുഡാൻ വൈറസ്, ബൂൻഡിബുഗോ വൈറസ്. ഇത് ഹെമറാജിക് ഫീവറിന് കാരണമാകുന്നു, കൂടാതെ ഇതിന്റെ ശരാശരി മരണനിരക്ക് ഏകദേശം 50 ശതമാനമാണ്.

കോംഗോയിലും ഉഗാണ്ടയിലുമായി ഇരുപതിലധികം എബോള രോഗവ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ബൂൻഡിബുഗോ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. ഇതിൽ രണ്ട് കേസുകൾ ഒഴികെ ബാക്കിയെല്ലാം കോംഗോയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ട് കേസുകൾ അയൽരാജ്യമായ ഉഗാണ്ടയിലാണ് റിപ്പോർട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

എബോള വൈറസ് എങ്ങനെ പകരുന്നു?

മൃ​ഗങ്ങളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കാടുകളിൽ ചത്തതോ രോഗബാധിതരോ ആയ നിലയിൽ കാണപ്പെടുന്ന വവ്വാലുകൾ, ചിമ്പൻസികൾ, ഗൊറില്ലകൾ, കുരങ്ങുകൾ, മാനുകൾ, മുള്ളൻപന്നികൾ എന്നിവയുടെ രക്തവുമായോ ശരീരസ്രവങ്ങളുമായോ ഉള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്ന്.

രോഗബാധിതരായ ആളുകളുടെ രക്തം, സ്രവങ്ങൾ, അവയവങ്ങൾ അല്ലെങ്കിൽ മറ്റ് ശരീരസ്രവങ്ങൾ എന്നിവയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ, അല്ലെങ്കിൽ അവർ ഉപയോഗിച്ച മലിനമായ സാഹചര്യങ്ങളിലൂടെയോ ഇത് പടരാം. ഛർദി, രക്തം, ബീജം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും ഈ രോഗം ബാധിക്കാം.

രോ​ഗ ലക്ഷണങ്ങൾ

രണ്ട് മുതൽ 21 ദിവസം വരെയാണ് മനുഷ്യ ശരീരത്തിൽ വൈറസിന്റെ ഇൻകുബേഷൻ കാലാവധി. പെട്ടെന്നുള്ള പനി, കടുത്ത ക്ഷീണം, പേശി വേദന, തലവേദന, തൊണ്ട വേദന എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഇതിനെ തുടർന്ന് ഛർദ്ദി, വയറിളക്കം, വയറുവേദന, ചർമത്തിലെ തിണർപ്പുകൾ, വൃക്കകളുടെയും കരളിന്റെയും പ്രവർത്തനത്തെ ബാധിക്കുന്ന ലക്ഷണങ്ങൾ എന്നിവ ഉണ്ടാകാം.

ഗുരുതര സാഹചര്യങ്ങളിൽ ചില രോഗികളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം ഉണ്ടായേക്കാം. ഇതിൽ ഛർദിയിലും മലത്തിലും രക്തം കാണപ്പെടുക, മൂക്ക്, പല്ലിന്റെ മോണകൾ, യോനി എന്നിവയിലൂടെയുള്ള രക്തസ്രാവം എന്നിവ ഉൾപ്പെടുന്നു. ചർമത്തിൽ സൂചി കുത്തിയ ഭാഗങ്ങളിൽ നിന്നുള്ള രക്തസ്രാവവും ഉണ്ടായേക്കാം. ഇത് കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്നതിലൂടെ ആശയക്കുഴപ്പം, അമിതമായ ദേഷ്യം, ആക്രമണോത്സുകത എന്നിവയ്ക്ക് കാരണമാകാം.

റിവേഴ്‌സ് ട്രാൻസ്‌ക്രിപ്റ്റേസ് പോളിമറേസ് ചെയിൻ റിയാക്ഷൻ (ആർടി-പിസിആർ) ടെസ്റ്റ്, ആന്റിബോഡി-ക്യാപ്‌ചർ എൻസൈം-ലിങ്ക്ഡ് ഇമ്മ്യൂണോസോർബന്റ് അസ്സേ (എലിസ) ടെസ്റ്റ്, ആന്റിജൻ-ക്യാപ്‌ചർ ഡിറ്റക്ഷൻ ടെസ്റ്റുകൾ, സെൽ കൾച്ചർ വഴി വൈറസ് ബാധ കണ്ടെത്താൻ സാധിക്കും.

ചികിത്സയും നിയന്ത്രണ പ്രോട്ടോക്കോളുകളും
മോണോക്ലോണൽ ആന്റിബോഡികളായ mAb114 (ansuvimabTM) അല്ലെങ്കിൽ REGN-EB3 (InmazebTM) ഉപയോഗിച്ചുള്ള ചികിത്സ ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നു. രോഗബാധ നിയന്ത്രണ നടപടികളിൽ, മരിച്ചവരുടെ മൃതദേഹങ്ങൾ സുരക്ഷിതമായി സംസ്‌കരിക്കുക, എബോള രോഗബാധിതരുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ടാകാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്തുകയും 21 ദിവസത്തേക്ക് അവരുടെ ആരോഗ്യം നിരീക്ഷിക്കുകയും ചെയ്യുക, രോഗം പടരുന്നത് തടയാനായി ആരോഗ്യമുള്ളവരെ രോഗികളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുക, രോഗം സ്ഥിരീകരിച്ച രോഗികൾക്ക് പരിചരണം നൽകുക എന്നിവ ഉൾപ്പെടുന്നു. നല്ല ശുചിത്വം പാലിക്കുന്നതും വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തുന്നതും ഇതിൽ പ്രധാനമാണ്.

cake tower new
LATEST NEWS
വിജയ് സർക്കാരിന് ആദ്യ പരീക്ഷണം; എഐഎഡിഎംകെയെ മന്ത്രിസഭയിൽ എടുത്താൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം

വിജയ് സർക്കാരിന് ആദ്യ പരീക്ഷണം; എഐഎഡിഎംകെയെ മന്ത്രിസഭയിൽ എടുത്താൽ പിന്തുണ പിൻവലിക്കുമെന്ന് സിപിഎം

ചെന്നൈ: തമിഴ്‌നാട്ടിൽ സി. ജോസഫ് വിജയ്‌യുടെ (നടൻ വിജയ്) നേതൃത്വത്തിലുള്ള പുതിയ തമിഴക വെട്രി...

യൂത്ത് കോണ്‍ഗ്രസ് തലപ്പത്ത് ആര്? ചര്‍ച്ച ചെയ്യാതെ നേതൃത്വം; ഇഷ്ടക്കാരുടെ പേരുകള്‍ സജീവ ചര്‍ച്ചയിലേയ്ക്ക് എത്തിച്ച് പ്രവര്‍ത്തകര്‍

യൂത്ത് കോണ്‍ഗ്രസ് തലപ്പത്ത് ആര്? ചര്‍ച്ച ചെയ്യാതെ നേതൃത്വം; ഇഷ്ടക്കാരുടെ പേരുകള്‍ സജീവ ചര്‍ച്ചയിലേയ്ക്ക് എത്തിച്ച് പ്രവര്‍ത്തകര്‍

കൊച്ചി: മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി ഭരണത്തിരക്കിലേയ്ക്ക് ഇന്നത്തോടെ പൂര്‍ണമായും...