തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്‌കരിക്കാന്‍ രാജ്യത്ത് ആദ്യമായി സ്ഥാപിക്കുന്ന അഞ്ച് യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ്പുകളില്‍ ഒന്ന് തിരുവനന്തപുരത്ത്. വ്യാവസായിക, ലോജിസ്റ്റിക് ഇടനാഴികളുടെ സമീപത്തായി ഒന്നിലേറെ സര്‍വകലാശാലകളെയും ഗവേഷണ-നൈപുണ്യ വികസന സ്ഥാപനങ്ങളെയും സംയോജിപ്പിച്ച് ടൗണ്‍ഷിപ്പ് സ്ഥാപിക്കുമെന്നാണ് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം.
വിഴിഞ്ഞം രാജ്യാന്തര തുറമുഖവും വിസ്എസ്‌സിയും ടെക്‌നോപാര്‍ക്കും ഒത്തുവന്നതാണ് തിരുവനന്തപുരത്തിന് വഴിതുറന്നത്. കേരള സര്‍വകലാശാല കൂടി ആയപ്പോള്‍ പശ്ചാത്തലം അനുകൂലമായി. ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാലകളുടെ സാമീപ്യവുമുണ്ട്.
സി.ഇ.ടി, യൂണിവേഴ്‌സിറ്റി കോളജ് പോലെ മികവുറ്റ കോളജുകളും ടൗണ്‍ഷിപ്പിന്റെ ഭാഗമാവും. ഇതെല്ലാം പരിഗണിച്ച കേന്ദ്ര സര്‍ക്കാര്‍, നോഡല്‍ ഓഫീസറെ നിയമിക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ടു. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ അഫ്‌സാന പര്‍വീണിനെ പദ്ധതിയുടെ നോഡല്‍ ഓഫീസറാക്കി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വ്യവസായ,ലോജിസിറ്റിക്‌സ് മേഖലയോട് സര്‍വകലാശാലകളെയും കോളജുകളെയും ഗവേഷണ സ്ഥാപനങ്ങളെയും കൂട്ടിച്ചേര്‍ക്കുന്നതോടെ സംയോജിത അക്കാഡമിക് ഹബുകള്‍ രൂപപ്പെടും.
ഈ ഹബുകള്‍ക്ക് വിശാലമായ സ്ഥലം കണ്ടെത്തണം. അവിടെ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളും നൈപുണ്യ വികസന കേന്ദ്രങ്ങളും ആശുപത്രികളും മാളുകളുമടക്കം വന്‍ നിക്ഷേപമുണ്ടാവും. വിവിധ സ്ഥാപനങ്ങള്‍ ഒരേ ക്യാമ്പസായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക, തൊഴിൽ, നൈപുണ്യവികസന,സംരംഭത്വ മേഖലകള്‍ക്ക് ഗുണകരമാവും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയില്‍ ഉന്നതവിദ്യാഭ്യാസം,നഗരവികസനം,നൈപുണ്യവികസനം വകുപ്പുകളും പങ്കാളികളാണ്.
സംസ്ഥാനം മുടക്കേണ്ടത്: അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചെലവില്‍ 40 ശതമാനം സംസ്ഥാനം മുടക്കണം. ഇതിനായി കേന്ദ്രവുമായി കരാറൊപ്പിടണം.
ടൗണ്‍ഷിപ്പ് അമേരിക്കയിലെ ‘റിസര്‍ച്ച് ട്രയാങ്കിള്‍’ മാതൃകയില്‍
വ്യത്യസ്ത സ്വഭാവമുള്ള സര്‍വകലാശാലകളും സ്ഥാപനങ്ങളും ഒന്നിച്ചുവരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും ഗവേഷണത്തിനും ഗുണകരം.
വിദ്യാഭ്യാസത്തെ തൊഴിലുമായും സംരംഭകത്വവുമായും ബന്ധിപ്പിക്കപ്പെടും. ക്യാമ്പസുകള്‍ വ്യവസായ സഹകരണത്തിന്റെയും ഗവേഷണാധിഷ്ഠിത പഠനത്തിന്റെയും കേന്ദ്രങ്ങളാകും.
ശാസ്ത്രശാഖകളുടെ സംയോജനത്തിലൂടെ പുതിയ ആശയങ്ങളുമുണ്ടാവും. കോളേജുകള്‍ക്ക് ലാബുകളും ലൈബ്രറികളും ഗവേഷണ സൗകര്യങ്ങളും പങ്കിടാം.
ഗവേഷണ ഗ്രാന്റുകള്‍ ലഭിക്കാന്‍ വഴിയൊരുങ്ങും. ആഗോള കമ്പനികളെ ആകര്‍ഷിക്കാം. തൊഴിലിനപ്പുറം പരസ്പരം സഹകരിക്കുന്ന അറിവിന്റെ കേന്ദ്രങ്ങളായിരിക്കും ടൗണ്‍ഷിപ്പുകള്‍.



















