അവസാന വോട്ട് രേഖപ്പെടുത്തിയത് രാത്രി 11.43ന്, പോളിങ് 7.16% കുറഞ്ഞു; ഫലമറിയാന്‍ ഇനി 37 ദിനങ്ങള്‍

Apr 27, 2024

seena

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടത്തില്‍ പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും നീണ്ടനിരയായിരുന്നു ഇന്നലെ രാത്രി വൈകിയും അനുഭവപ്പെട്ടത്. ആറുമണിക്ക് ഔദ്യോഗികമായി സമയം അവസാനിച്ചെങ്കിലും ടോക്കണ്‍ കൈപ്പറ്റി ക്യൂവില്‍ തുടരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയിരുന്നു. പലയിടത്തും പോളിങ് അര്‍ധരാത്രിയോട് അടുത്തു.

വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43 നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. വോട്ടിങ് വൈകിയതിനെത്തുടര്‍ന്ന് പലയിടത്തും പ്രശ്‌നങ്ങളുണ്ടായി. യുഡിഎഫിന് സ്വാധീനമുള്ള സ്ഥലത്താണ് വോട്ടിങ് വൈകിയതെന്നാണ് ആരോപണം. വോട്ടിങ് വൈകിയത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്ത് വന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ കുറവാണുണ്ടായത്. 2019 ല്‍ രേഖപ്പെടുത്തിയ 77.51 ശതമാനം പോളിങ് ഇത്തവണ 70.35 ശതമാനമായി കുറഞ്ഞു. 7.16 ശതമാനത്തിന്റെ കുറവ്. വോട്ടു ചെയ്തവരുടെ എണ്ണത്തില്‍ ഏകദേശം 8 ലക്ഷത്തിന്റെ കുറവ്. പോളിങ് ഏറ്റവുമധികം കുറഞ്ഞതു പത്തനംതിട്ടയിലാണ്. 10.95% പോളിങ് കുറഞ്ഞു. ചാലക്കുടി മുതല്‍ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളില്‍ പോളിങ് ഗണ്യമായി കുറഞ്ഞു.

പോളിങ് കുറയാന്‍ വിവിധ കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥ വലിയ തോതില്‍ തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധി പ്രചാരണത്തെ ബാധിച്ചു. വിദേശത്തേക്ക് തൊഴിലും പഠനത്തിനുമായി പോയവരുടെ കണക്കിലുണ്ടായ വര്‍ധനയും ഒരു കാരമായി. വരും വര്‍ഷങ്ങളില്‍ ഇതിന്റെ തോത് വര്‍ധിക്കാനാണ് സാധ്യത. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

cake tower new
LATEST NEWS