എളുപ്പത്തില്‍ പണക്കാരനാകാൻ ക്രിക്കറ്റ് വാതുവെപ്പ്; എഞ്ചിനീയര്‍ക്ക് നഷ്ടമായത് കോടികള്‍, ഭാര്യ ജീവനൊടുക്കി

Mar 26, 2024

ബംഗളൂരു: ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പ് നടത്തി കോടികള്‍ കടക്കെണിയിലായ യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. പലരില്‍ നിന്നും പണം കടം വാങ്ങിയാണ് വാതുവെപ്പ് നടത്തിയത്. ഭര്‍ത്താവിന് പണം കടം നല്‍കിയവരുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

ചിത്രദുര്‍ഗയിലെ ഹൊസദുര്‍ഗയില്‍ സംസ്ഥാന ചെറുകിട ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ദര്‍ശന്‍ ബാലുവിനാണ് വാതുവെപ്പില്‍ പങ്കാളിയായി ഒന്നര കോടിയോളം രൂപ നഷ്ടമായത്. പണം തിരികെ നല്‍കാത്തതില്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമെന്ന് കടം നല്‍കിയവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഹോളല്‍കെരെ സ്വദേശിയായ ദര്‍ശന്‍ ബാലുവിന്റെ ഭാര്യ രഞ്ജിത വി (24) മാര്‍ച്ച് 19 ന് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദര്‍ശന് പണം കടം നല്‍കിയ 13 പേര്‍ക്കെതിരെ അവളുടെ പിതാവ് വെങ്കിടേഷ് പരാതി നല്‍കിയിട്ടുണ്ട്.

താനും ഭര്‍ത്താവും പണമിടപാടുകാരില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് വിവരിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍, 13 പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ദര്‍ശനും രഞ്ജിതയ്ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

എളുപ്പത്തില്‍ പണക്കാരനാകാമെന്ന് വിശ്വസിപ്പിച്ച് ദര്‍ശനെ വാതുവെപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ദര്‍ശന്റെ പിതാവ് പറയുന്നത്. ആദ്യം സമ്മതിക്കാതിരുന്ന മകനെ അവര്‍ നിര്‍ബന്ധിച്ച് ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

cake tower new
LATEST NEWS