നെടുമങ്ങാട്: ട്രെയിനിൽ സബ് ഇൻസ്പെക്ടറുടെ യൂണിഫോം അണിഞ്ഞ് യാത്ര ചെയ്ത യുവാവ് പിടിയിലായി. നെടുമങ്ങാട് സ്വദേശി അഖിലേഷ് (30) ആണ് അറസ്റ്റിലായത്.
റെയിൽവേ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ ചെന്നൈ -ഗുരുവായൂർ എക്സ്പ്രസിലാണ് സംഭവം. കായംകുളം സ്റ്റേഷനിൽ വച്ച് ട്രെയിനിൽ പരിശോധന നടത്തുകയായിരുന്ന റെയിൽവേ പൊലീസിന് തോന്നിയ സംശയമാണ് അഖിലേഷിനെ കുടുക്കിയത്.
എസ്ഐയുടെ യൂണിഫോമും തൊപ്പിയും തോളിലെ നക്ഷത്രവും കണ്ടപ്പോൾ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ അഖിലേഷിനെ സല്യൂട്ട് ചെയ്തിരുന്നു. എന്നാൽ തിരികെ അഖിലേഷ് നൽകിയ സല്യൂട്ടിലെ അപാകത കണ്ടതോടെയാണ് സംശയം തോന്നിയത്. തുടർന്ന് ഇയാളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു സംഘം. തൃശൂർ ഇരങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണെന്നും അവിടേക്ക് പോകുകയാണെന്നുമാണ് ഇയാൾ പറഞ്ഞത്.
ഉടനെ അവിടെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ അങ്ങനെ ഒരാളില്ലെന്ന് മനസ്സിലായി. തുടർന്ന് ആലപ്പുഴ സ്റ്റേഷനിലെത്തിയപ്പോൾ അഖിലേഷ് താൻ എസ്ഐ അല്ലെന്ന കാര്യം സമ്മതിച്ചു. ഒരു പിഎസ്‌സി പരീക്ഷ എഴുതാനായി തൃശൂരിലേക്ക് പോകുകയാണെന്നും വെളിപ്പെടുത്തി. തനിക്ക് പൊലീസിൽ ചേരാൻ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ അത് നടക്കാതെ വന്നതോടെയാണ് വിമുക്തഭടന്റെ മകൻ കൂടിയായ താൻ ഇങ്ങനെ ചെയ്തതെന്നും അഖിലേഷ് സമ്മതിച്ചു.
താൻ വീടിനുള്ളിൽ എസ്ഐ വേഷത്തിൽ നിൽക്കാറുണ്ടെന്നും ആദ്യമായിട്ടാണ് പുറത്തിറങ്ങിയതെന്നും യുവാവ് മൊഴി നൽകി. പൊലീസിന്റെ ഔദ്യോഗികചിഹ്നവും വേഷവും ദുരുപയോഗം നടത്തിയതിന് കേസെടുത്ത് പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.