ആലപ്പുഴ: മോഷ്ടിച്ച ബൈക്കുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. ബൈക്കിലുണ്ടായിരുന്ന മൂന്നാമനായ സുഹൃത്ത് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ സബീൻ, റിൻഷാദ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു സംഭവം. മണ്ണഞ്ചേരി സ്വദേശിയായ പ്രമോദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ബൈക്കാണ് യുവാക്കൾ മോഷ്ടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

മൂന്ന് യുവാക്കളുമായി ഹെൽമെറ്റ് പോലും ധരിക്കാതെ അമിതവേഗത്തിലാണ് ബൈക്ക് പാഞ്ഞെത്തിയത്. തെറ്റായ ദിശയിലൂടെ വന്ന വാഹനം റോഡിൽ നിന്ന തെരുവുനായയെ ഇടിച്ചതോടെ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് എതിരെ വന്ന മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ സബീനും റിൻഷാദും തൽക്ഷണം രക്തംവാർന്ന് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരുടെ സുഹൃത്തിനെ ഉടൻ തന്നെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലച്ചോറിലും ആന്തരികാവയവങ്ങളിലും ഗുരുതരമായ രക്തസ്രാവമുള്ളതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാളുടെ ജീവൻ നിലനിർത്തുന്നത്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടസ്ഥലത്ത് നടത്തിയ പരിശോധനയിൽ റോഡിൽ ചിതറിവീണ നിലയിൽ നിരവധി സിഗരറ്റ് പാക്കറ്റുകൾ പൊലീസ് കണ്ടെടുത്തു. വാഹനാപകടത്തിന് തൊട്ടുമുൻപായി പ്രദേശത്തെ ഒരു പെട്ടിക്കട കുത്തിത്തുറന്ന് യുവാക്കൾ സിഗരറ്റ് മോഷ്ടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ബൈക്കിൽ അതിവേഗം കടന്നുകളയാൻ ശ്രമിച്ചതും ദുരന്തം സംഭവിച്ചതും. അപകടത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.



















