തിരുവനന്തപുരം: പോലീസിലെ ലഹരി ഉപയോഗത്തിനെതിരെ നടപടിയുമായി എഡിജിപി എംആർ അജിത് കുമാർ. ജോലി സമയത്ത് മദ്യപിക്കുകയോ ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യുന്ന പോലിസുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പുതിയ ഉത്തരവ്. പോലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയാൽ എസ് എച്ച് ഒക്കെതിരെ നടപടിയെടുക്കുമെന്നും ഇനി എസ്എച്ച്ഒ മദ്യപിച്ച് ഡ്യൂട്ടി ചെയ്താൽ ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കുമെന്നും ഇന്നലെ എഡിജിപി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നില്ലെന്ന് എസ് പിമാർ ഉൾപ്പടെ ഉറപ്പ് വരുത്തണം. ലഹരി ഉപയോഗിക്കുന്നവരെ നേർവഴിക്ക് നടത്തണമെന്നും നിർദ്ദേശമുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടേതാണ് ഉത്തരവ്.
പോലീസ് സ്റ്റേഷനുകളിലും പോലീസ് യൂണിറ്റുകളിലും പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും എഡിജിപി എംആർ അജിത് കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർ ശരിയായ രീതിയിൽ കൃത്യനിർവഹണത്തിലേർപ്പെടാതെ പൊതുജനങ്ങോളോട് അപമര്യാദമായി പെരുമാറുന്നത് പല സ്ഥലങ്ങളിലും സംഘർഷങ്ങൾക്ക് വരെ കാരണമായിട്ടുണ്ട്.
ഇത്തരം പ്രവർത്തികൾ സർക്കാരിനും പോലീസ് സേനക്കും ജനങ്ങളുടെ ഇടയിലുള്ള സൽപേരിന് കളങ്കം വരുത്തുന്നതാണ്. പെരുമാറ്റദൂഷ്യമുള്ള ഉദ്യോഗസ്ഥന്മാരെ എല്ലാ യൂണിറ്റ് മേധാവികളും തിരിച്ചറിയുകയും അവരെ ശരിയായ മാർഗ്ഗത്തിൽ കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്വം ജില്ലാ പോലീസ് മേധാവിമാർക്കും ബന്ധപ്പെട്ട യൂണിറ്റ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കുമാണെന്ന് സർക്കുലറിൽ പറയുന്നു.
ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഓഫീസിൽ വരുന്നില്ലെന്നും ലഹരി ഉപയേഗിച്ച ശേഷം ജോലി ചെയ്യുന്നില്ലെന്നും ഉറപ്പ് വരുത്താത്തത് മേലധികാരികളുടെ നിരുത്തരവാദപരമായ പ്രവൃത്തിയാണ്. പോലീസ് സ്റ്റേഷനുകളിലെ മേധാവിമാർ ഇത്തരം ആൾക്കാരുടെ പ്രവൃത്തികൾ നേരിട്ട് ശ്രദ്ധിക്കുന്നില്ലായെന്നത് ഗുരുതരമായ മേൽനോട്ട വീഴ്ചയായി കാണാവുന്നതാണ്. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വരുകയോ, ഡ്യൂട്ടിയിൽ തുടരുകയോ ചെയ്താൽ അതിന്റെ പൂർണ്ണമായ ഉത്തരാവാദിത്വം അതത് മേധാവിമാർക്കായിരിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കർശനമായ വകുപ്പ് തല നടപടികൾ യൂണിറ്റ് മേധാവിമാർക്കും ബന്ധപ്പെട്ട മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ സ്വീകരിക്കുന്നതാണെന്നും എഡിജിപി അറിയിച്ചു.
എഡിജിപിയുടെ ഉത്തരവ് ജില്ലാ പോലീസ് മേധാവി പ്രത്യേക യോഗം വിളിച്ച് തന്റെ കീഴിലുള്ള ഡിവെെഎസ്പി, എസി, എസ് എച്ച് ഒ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരേയും ധരിപ്പിക്കേണ്ടതാണെന്നും വിവരങ്ങൾ യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പൂർണ്ണമായ അർത്ഥത്തിൽ മനസ്സിലാക്കിയെന്ന് ഉറപ്പു വരുത്തേണ്ടതുമാണെന്നും എഡിജിപി എംആർ അജിത് കുമാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

















