ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിൽ തെരുവ് നായ്ക്കൾക്കിടയിൽ അപൂർവ്വ ചെള്ള് രോഗം പടർന്നു പിടിക്കുന്നു. നായ്ക്കളുടെ ശരീരത്തിലെ രോമങ്ങൾ മുഴുവൻ പൊഴിഞ്ഞു തൊലിമാത്രമാകുന്ന അവസ്ഥയിൽ എത്തുന്ന അപൂർവ്വ ചെള്ള് രോഗമാണ് പടർന്നു പിടിക്കുന്നത്. ആറ്റിങ്ങൽ പട്ടണത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ചെള്ളുകടിയേറ്റു.
കടിയേറ്റ കുട്ടികൾക്ക് ശാരീരിക ആസ്വാസ്ഥ്യവും ചൊറിച്ചിലും മൂലം കുട്ടികൾക്ക് ആറ്റിങ്ങലിലെ പീഡിയാട്രീഷ്യന്റെ സേവനം തേടേണ്ടി വന്നു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ യു പി വിഭാഗത്തിൽ പഠിക്കുന്ന രണ്ടു കുട്ടികൾക്കും ചെള്ള് കടിയേറ്റു. ചെള്ള് രോഗമുള്ള തെരുവ് നായ്ക്കൾ രാത്രി കാലങ്ങളിൽ സ്കൂൾ കോമ്പോണ്ടിൽ പ്രവേശിക്കുകയും ക്ലാസ്സ് മുറികളിലും, സ്കൂൾ വരാന്തകളിലും കിടക്കുന്നതുമൂലം രാവിലെ ക്ലാസ്സുകളിൽ എത്തുന്ന കുട്ടികൾക്ക് ചെള്ള് കടി ഏൽക്കുന്നു.
കടി ഏൽക്കുന്ന കുട്ടികൾക്ക് ചെള്ള് പനി അടക്കമുള്ള രോഗങ്ങൾ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് രക്ഷകർത്താക്കൾ. അപൂർവ്വ ചെള്ള് രോഗം പടരുമ്പോൾ ആറ്റിങ്ങൽ നഗരസഭയും, ആരോഗ്യവിഭാഗവും യാതൊരു നടപടിയും എടുക്കുന്നില്ല എന്ന് പരക്കെ ആക്ഷേപം ഉയരുന്നുണ്ട്. സ്കൂളുകളിൽ തെരുവുനായ്ക്കൾ കയറാതെ നോക്കുന്നതിനും, ക്ലാസ്സ് മുറികൾ കഴുകി വൃത്തിയാക്കുന്നതിലും, രോഗം പിടിപെട്ട നായ്ക്കളെ പരിശോധിച്ച് രോഗം പടരുന്നത് തടയുന്നതിലും യാതൊരു നടപടിയും നഗരസഭ ഇതുവരെ കൈകൊണ്ടിട്ടില്ല എന്ന പരാതിയും ഉണ്ട്.

















