മെഡിസെപ്പ് പദ്ധതിയിലൂടെ ജീവനക്കാരെയും അധ്യാപകരെയും ഇടതുസർക്കാർ വഞ്ചിച്ചിരിക്കുകയാണെന്ന് കെപിഎസ്ടിഎ ആരോപിച്ചു. കാലാകാലങ്ങളായി ജീവനക്കാർക്ക് നൽകിവന്നിരുന്ന റീ ഇമ്പേഴ്സ്മെൻറ് ആനുകൂല്യം നിർത്തലാക്കിക്കൊണ്ട് കോടിക്കണക്കിന് രൂപ സർക്കാർ ലാഭമുണ്ടാക്കുകയും ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും 6000 രൂപ വീതം പിടിച്ചു വാങ്ങുന്ന സർക്കാർ അതിൽ നിന്നും മുഴുവൻ തുക ഓറിയൻറൽ ഇൻഷുറൻസ് കമ്പനിയ്ക്ക് കൊടുക്കാതെ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഉമ്മൻചാണ്ടി സർക്കാർ വിഭാവനം ചെയ്ത മെഡിസെപ്പിൽ ജീവനക്കാർക്ക് ഒട്ടനവധി ആനുകൂല്യങ്ങൾ പ്രഖാപിച്ചിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ വിദഗ്ധചികിത്സയ്ക്കായി ആശ്രയിക്കുന്ന ആർസിസി ശ്രീചിത്ര, കിംസ് പോലെയുള്ള ഹോസ്പിറ്റലുകൾ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നത് വഴി ജീവനക്കാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രമുഖ ആശുപത്രികളെ ഉൾപ്പെടുത്തുകയും ഔട്ട് പേഷ്യന്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തു കൊണ്ട് മെഡിസെപ്പ് പുനക്രമീകരിക്കണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. നാലാഞ്ചിറ മാർ ഗ്രിഗോറിയസ് റിന്യൂവൽ സെന്ററിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പ് എം. വിൻസന്റ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ അനിൽകുമാർ വട്ടപ്പാറ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. രാജ്മോഹൻ, സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, മുൻ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ് നാരായൺ, ബിജു തോമസ്, ആർ. ശ്രീകുമാർ, ജെ.സജീന, സി.ആർ. ആത്മകുമാർ, ജില്ലാ സെക്രട്ടറി എൻ. സാബു, ട്രഷറർ എ.ആർ. ഷമീം എന്നിവർ സംബന്ധിച്ചു.





















