പത്തനംതിട്ട: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിൻസി പി.അസീസാണ് മരിച്ചത്. ഈ മാസം 11ന് കിടങ്ങന്നൂരിനു സമീപത്തുവച്ച് സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് സിൻസിക്കു പരുക്കേറ്റത്. സ്ത്രീകൾക്കും കുട്ടികൾക്കും സെൽഫ് ഡിഫൻസ് പരിശീലനം നൽകുന്ന ചുമതല വഹിക്കുകയായിരുന്നു സിൻസി.

11–ാം തീയതി വൈകിട്ട് മൂന്നരയോടെ മെഴുവേലിയിൽ കുറിയാനിപ്പള്ളി കിടങ്ങന്നൂർ റോഡിൽ കീർത്തി സ്കൂട്ടർ വർക് ഷോപ്പിനു സമീപമാണ് അപകടം സംഭവിച്ചത്. സിൻസി സഞ്ചരിച്ചിരുന്ന സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിൻസിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിരുന്നു.
അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് വഴിയിൽ കിടന്ന സിൻസിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയത് തിരിച്ചടിയായി. ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽനിന്നും പൊലീസുകാരെത്തിയാണ് സിൻസിയെ ആശുപത്രിയിലേക്കു മാറ്റിയത്. അപ്പോഴേയ്ക്കും ഒരുപാടു രക്തം നഷ്ടമായിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണകാരണമായതെന്നാണ് വിവരം.


















