തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സമ്പൂർണ്ണമായും പിൻവലിച്ച് സർക്കാർ ഉത്തരവിറക്കുക, കല്ലിടലിനെ തടഞ്ഞ സമര പ്രവർത്തകർക്കെതിരെ എടുത്ത പോലീസ് കേസുകൾ ഉടൻ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജൂലൈ 26 ന് ഉച്ചയ്ക്ക് 2.30ന് ആറ്റിങ്ങൽ കച്ചേരിനട മുൻസിപ്പൽ ലൈബ്രറി ഹാളിൽ കെ റെയിൽ വിരുദ്ധ ജില്ലാ കൺവെൻഷൻ നടത്തും.

കോവളം എം.എൽ.എ എം.വിൻസെന്റ് ഉദ്ഘാടനം ചെയ്യും. ജോസഫ് .സി മാത്യൂ മുഖ്യപ്രഭാഷണം നടത്തും. ജില്ലയിൽ പോലീസ് മർദ്ദനത്തിനിരയായ സമര പ്രവർത്തകരെ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ ആദരിക്കും. സമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ്, ജനറൽ കൺവീനർ എസ്. രാജീവൻ, രക്ഷാധികാരി കെ. ശൈവപ്രസാദ്, ജില്ലാ പ്രസിഡന്റ് കരവാരം രാമചന്ദ്രൻ എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക- പരിസ്ഥിതി നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. ജില്ലയിലെ വിവിധ സമര സമിതി യുടെ നേതൃത്വത്തിൽ പ്രകടനവും ഉണ്ടായിരിക്കും.
രണ്ടാം ഘട്ട പ്രക്ഷോഭ പരിപാടി കൺവൻഷനിൽ പ്രഖ്യാപിക്കും.
കെ റെയിൽ കമ്പനി കോടിക്കണക്കിന് രൂപ ചെലവഴിച്ച് പദ്ധതിക്ക് വേണ്ടി പരസ്യങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര അനുമതി കിട്ടിയാലേ പദ്ധതി നടപ്പാക്കു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ സമര രംഗത്ത് നിന്ന് പിൻമാറ്റാനുള്ള ഗൂഢ ലക്ഷ്യത്തോടെയുള്ളതാണ്. അതിനാൽ ജില്ലാ കൺവൻഷനോട് കൂടി സമര പ്രവർത്തനങ്ങൾ വിപുലമാക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്.


















