മലിന ജലം കുടിച്ച് കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തിൽ രണ്ടുപേർ മരിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ കാഞ്ചാരി പാടി ഗ്രാമത്തിലാണ് സംഭവം. 70 വയസ്സുള്ള ആളും ഒരു യുവതിയുമാണ് മരിച്ചത്.

കിണറിൽ നിന്നുള്ള വെള്ളം കുടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ ദാമോഹി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കിണറിലെ വെള്ളം കുടിച്ച ഗ്രാമത്തിലെ നിരവധി പേർക്ക് വയറിന് അസുഖം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മണ്ഡലത്തിലാണ് കാഞ്ചാരി പാടി ഗ്രാമം. വിവരമറിഞ്ഞ ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യസംഘം ഗ്രാമത്തിലെത്തിയിട്ടുണ്ട്.


















