തിരുവനന്തപുരം: പെൻഷൻ ഉറപ്പാക്കാൻ മുൻ മന്ത്രി സജി ചെറിയാന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുനർ നിയമിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ തിരുത്തുന്നില്ലെങ്കിൽ ജനം തീരുമാനിക്കട്ടേ. നിയമമാണ് പ്രധാനം, വ്യക്തിയല്ല. സർക്കാർ ഇപ്പോഴും അതേ രീതിയിൽ മുന്നോട്ട് പോകുകയാണെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിയുടേയും മൂന്ന് മന്ത്രിമാരുടേയും സ്റ്റാഫിലേക്കാണ് സജി ചെറിയാന്‍റെ സ്റ്റാഫ് അംഗങ്ങൾക്ക് മാറ്റി നിയമനം നൽകിയത്. ജുലൈ ആറിനാണ് സജി ചെറിയാന്‍റെ രാജി. പിരിഞ്ഞുപോകാനായി സ്റ്റാഫ് അംഗങ്ങളുടെ കാലാവധി 20 വരെ ദീർഘിപ്പിച്ച് ഉത്തരവിറക്കിയിരുന്നു. പിന്നാലെ 21 മുതലാണ് വീണ്ടും നിയമനം. സജിയുടെ ക്ലർക്കിനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചു. പ്രൈവറ്റ് സെക്രട്ടറിയടക്കം ആറു പേരെ നിയമിച്ചത് വി അബ്ദുറഹ്മാന്‍റെ സ്റ്റാഫിൽ. അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേർക്ക് പുനർ നിയമനം മന്ത്രി മുഹമ്മദ് റിയാസിൻ്റെ സ്റ്റാഫിൽ നടത്തി. വി എൻ വാസവന്‍റെ സ്റ്റാഫിൽ അഞ്ച് പേർ. ബാക്കി സർക്കാർ സർവ്വീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്നവർ തിരികെ പോയി.
ഈ മൂന്ന് മന്ത്രിമാർക്കുമായിരുന്നു സജിയുടെ വകുപ്പുകൾ വിഭജിച്ച് നൽകിയത്. രണ്ട് വർഷം എങ്കിലും സർവ്വീസ് ഉണ്ടെങ്കിലെ പേഴ്സനൽ സ്റ്റാഫിന് പെൻഷന് അർഹതയുള്ളൂ. അത് ഉറപ്പാക്കാനാണ് വീണ്ടും നിയമനം. മാറ്റി നിയമനത്തിൽ സ്റ്റാഫ് എണ്ണത്തിലെ ഇടത് നയവും മറികടന്നു. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം എൽഡിഎഫ് 25 ആക്കിയിരുന്നു. റിയാസിന്‍റെ സ്റ്റാഫിൻ്റെ എണ്ണം ഇപ്പോൾ 28 ആയി.


















