ബെംഗളൂരു: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കർണാടക സർക്കാരിന്റെ ഉത്തരവിനെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദത്തിൽ ബിജെപിയെ വെല്ലുവിളിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. വന്ദേമാതരത്തിന്റെ എല്ലാ ചരണങ്ങളും പൂർണ്ണമായി ആലപിക്കണമെന്ന് വാശിപിടിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ബിവൈ വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ അശോക എന്നിവർ നോട്ടുപുസ്തകമോ ടെലിപ്രോംപ്റ്ററോ നോക്കാതെ ഗീതം പൂർണ്ണമായി പാടി കാണിക്കണമെന്ന് ഖാർഗെ വെല്ലുവിളിച്ചു. ബിജെപി നേതാക്കൾ തെറ്റുകൂടാതെ മുഴുവൻ വരികളും പാടി കാണിക്കുകയാണെങ്കിൽ മന്ത്രിസ്ഥാനം രാജിവെക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വന്ദേമാതരത്തെ തുറുപ്പുചീട്ടാക്കി സംസ്ഥാനത്ത് ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അദ്ദേഹം ആഞ്ഞടിച്ചു.വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നത് സ്വാതന്ത്ര്യസമര സേനാനികളായ നമ്മുടെ പൂർവ്വികർ കൈക്കൊണ്ട ചരിത്രപരമായ തീരുമാനമാണെന്ന് പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി. ഇപ്പോൾ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും എല്ലാ ചരണങ്ങളും പാടണമെന്ന് ശഠിക്കുകയാണ്. ജവഹർലാൽ നെഹ്‌റു, സുഭാഷ് ചന്ദ്രബോസ്, നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോർ എന്നിവരേക്കാൾ വലിയവരാണോ നരേന്ദ്ര മോദിയും ബിജെപിയുമെന്ന് അദ്ദേഹം ചോദിച്ചു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ ഭാഗമായി, ദേശീയ ഗാനമായ ജനഗണമനയ്ക്ക് മുൻപ് വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജനുവരിയിൽ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ 1937-ലെ കോൺഗ്രസ് പ്രമേയം അനുസരിച്ച് ആദ്യ രണ്ട് ചരണങ്ങൾ മാത്രം ഔദ്യോഗികമായി ആലപിച്ചാൽ മതിയെന്ന് ആഗസ്റ്റ് 19-ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കർണാടക സർക്കാരും ഉത്തരവിറക്കിയത്. ഇതോടെ സിദ്ധരാമയ്യ സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി പ്രക്ഷോഭവുമായി രംഗത്തെത്തി.

അതിനിടെ, സംസ്ഥാന സർക്കാർ പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവിനെതിരെ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തു. അഭിഭാഷകനായ ഗിരീഷ് ഭരദ്വാജാണ് സർക്കാരിന്റെ വിവാദ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവെന്നും ദേശീയ ഗാനത്തെ വെട്ടിചുരുക്കുന്നത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.




















