തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെയാണ് മുഖ്യമന്ത്രിക്ക് പിന്നാലെ മന്ത്രിമാർക്കും പുതിയ കാറിന് അനുമതി. പത്ത് കാറുകൾ വാങ്ങാൻ മൂന്ന് കോടി 22 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇന്നോവ ക്രിസ്റ്റ തന്നെയാണ് വാങ്ങുന്നത്. ഒരു കാറിന്റെ വില 32 ലക്ഷം രൂപ. അങ്ങിനെ പത്ത് കാറിനായി മൂന്ന് കോടി 22 ലക്ഷം രൂപ അനുവദിച്ചു.

മന്ത്രിമാർക്ക് വാഹനങ്ങൾ അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. നിലവിലുള്ള വാഹനങ്ങൾ അപര്യാപ്തമായതിനാൽ പുതിയ വാഹനങ്ങൾ വാങ്ങിക്കുന്നു എന്നാണ് ഉത്തരവിലുള്ളത്. ഏതാനും മാസം മുൻപ് ധനമന്ത്രി കെ. എൻ ബാലഗോപാലിൻ്റെ കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചിരുന്നു. ഇത്തരത്തിൽ വാഹനങ്ങൾ പഴകി അപകടാവസ്ഥയിലായെന്നും മന്ത്രിമാർ വിശദീകരിക്കുന്നു.

സാമ്പത്തിക പ്രതിസന്ധി മൂലം ധനകാര്യ വകുപ്പ് പത്ത് വാഹനങ്ങൾ വാങ്ങുന്നതിനെ എതിർത്തിരുന്നു. 5 വാഹനങ്ങൾ വാങ്ങാനായിരുന്നു ധനവകുപ്പ് അനുമതി നൽകിയത്. എന്നാൽ ടൂറിസം വകുപ്പ് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ പത്ത് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ഫയൽ മന്ത്രിസഭ യോഗത്തിൽ വച്ച് തീരുമാനമെടുപ്പിക്കുക ആയിരുന്നു.


















