തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ ഹൈബി ഈഡനെതിരെ തെളിവില്ലെന്ന് സി.ബി.ഐ. സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട ആദ്യ കേസിലാണ് തിരുവനന്തപുരം സി.ബി.ഐ. കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഹൈബി ഈഡനെതിരായ സോളാർ പീഡന ലൈംഗിക പരാതിയിൽ അന്വേഷണത്തിൽ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കുന്ന ശക്തമായ തെളിവുകൾ നൽകാൻ പരാതിക്കാരിക്ക് കഴിഞ്ഞിട്ടില്ല. കേസിൽ ശാസ്ത്രീയമായ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും കേസ് അവസാനിപ്പിക്കുന്നുവെന്നും സി.ബി.ഐ. കോടതിയെ അറിയിച്ചു.
ആറ് കേസുകളാണ് സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.സി. വേണു ഗോപാൽ, എ.പി. അനിൽകുമാർ, ഹൈബി ഈഡൻ, അടൂർപ്രകാശ്, ബി.ജെ.പി. നേതാവ് അബ്ദുള്ള കുട്ടി എന്നിവർക്കെതിരെ ആറ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തായിരുന്നു സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്. സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക അഴിമതിക്ക് പിന്നാലെ ലൈംഗികമായി ചൂഷണവും നടന്നു എന്നാണ് പരാതിക്കാരി നൽകിയിരുന്ന മൊഴി. ആറ് എഫ്.ഐ.ആറുകളിൽ ആദ്യം അന്വേഷിച്ചത് ഹൈബി ഈഡന്റെ കേസായിരുന്നു.
സോളാർ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ എം.എൽ.എ.ഹോസ്റ്റലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. ഇതിന്റെ പശ്ചാത്തലത്തിൽ പരാതിക്കാരിയുടെ സാന്നിധ്യത്തിൽ തെളിവെടുപ്പും അന്വേഷണവും നടന്നിരുന്നു. എന്നാൽ മൊഴിയിൽ പറയുന്ന രീതിയിലുള്ള തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐ അറിയിക്കുന്നത്. അതേസമയം, മറ്റു അഞ്ച് എഫ്ഐആറുകളിൽ അന്വേഷണം തുടരുകയാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.


















