നാലര വയസ്സുകാരിയോട് ലൈംഗിക അതിക്രമണം, വർക്കലയ്ക്ക് സമീപം താമസിച്ചുവന്നിരുന്ന സജീവ് എന്ന 46 വയസ്സുകാരനെ 17 വർഷം കഠിനതടവിനും, 35,000 രൂപ പിഴ ശിക്ഷയും വിധിച്ച് കോടതി ഉത്തരവ്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകളിൽ വിചാരണ നടത്തുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ചത്. 2017 മാർച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരോടൊപ്പം കളിക്കുവാൻ പ്രതിയുടെ വീട്ടിലെത്തുന്ന നാലര വയസ്സുകാരിയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗിക അതിക്രമത്തിന് വിധേയയാക്കി എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്.
“അച്ഛാ” എന്ന് വിളിക്കുന്നത്രയും മാനസിക അടുപ്പം സൂക്ഷിച്ചിരുന്ന കുഞ്ഞിനോട് ആണ് പ്രതി ലൈംഗിക അതിക്രമം കാണിച്ചത്. കുഞ്ഞിന്റെ പെരുമാറ്റത്തിൽ ആസ്വാഭാവികത തോന്നിയ പ്രകാരം മാതാവ് ചോദിച്ച സമയം, അതിക്രമം സംബന്ധിച്ച് മാതാവിനോട് പരാതി പറഞ്ഞതായും, ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്താൽ അതിക്രമം സംബന്ധിച്ച വിവരം കുഞ്ഞിന്റെ മാതാവ് പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തതിൽ, വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

കേസിന്റെ വിചാരണവേളയിൽ ഒന്നാം സാക്ഷിയായ മാതാവ് കൂറുമാറി മൊഴി നൽകിയ സാഹചര്യത്തിൽ, മൊഴി മാറ്റിയ സാക്ഷിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാതിരിക്കുവാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് കാണിച്ച് കാരണം കാണിക്കൽ നോട്ടീസ് അയക്കുവാനും കോടതി ഉത്തരവ് ഇട്ടു. കേസിന്റെ ആരംഭ സമയത്ത് ആവലാതിക്കാരി എന്ന നിലയിൽ മാതാവ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായി ക്രിമിനൽ നടപടി നിയമം 164 പ്രകാരമുള്ള മൊഴി നൽകിയിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ നൽകിയ മൊഴിക്ക് വിരുദ്ധമായി വിചാരണ കോടതിയിൽ മൊഴി നൽകിയ സാഹചര്യം പരിഗണിച്ച കോടതി സാക്ഷിക്കെതിരെ നടപടി സ്വീകരിക്കുവാൻ ഉത്തരവിടുകയായിരുന്നു. 12 വയസ്സിൽ താഴെയുള്ള കുട്ടിയോട് കഠിനതരമായ ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിന് 12 വർഷം കഠിനതടവും ഇരുപത്തിഅയ്യായിരം രൂപ പിഴ ശിക്ഷയും പ്രതിക്ക് കോടതി വിധിച്ചു. പിഴ ഒടുക്കാത്ത സാഹചര്യത്തിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. ലൈംഗിക അതിക്രമം കാണിച്ചു എന്ന കുറ്റത്തിന് അഞ്ചുവർഷം കഠിനതടവിനും 10000 രൂപ പിഴ ശിക്ഷയ്ക്കും കോടതി വിധിച്ചു. പിഴത്തുക ഒടുക്കാത്ത സാഹചര്യത്തിൽ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം എന്നും വിധിയുത്തരവുണ്ട്. പിഴ തുക നഷ്ടപരിഹാരം എന്ന നിലയിൽ വിക്ടിമിന് നൽകണമെന്നും വിധിയിൽ പറയുന്നു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും, ജയിലിൽ കിടന്ന കാലം ശിക്ഷയിൽ ഇളവുണ്ടെന്നും കോടതി ഉത്തരവായി. പ്രതി പോക്സോ നിയമത്തിലെ വകുപ്പ് 4 പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376 വകുപ്പ് പ്രകാരവും ഉള്ള കുറ്റം ചെയ്തതായും കോടതി കണ്ടെത്തിയെങ്കിലും പ്രത്യേക ശിക്ഷ വിധിച്ചിട്ടില്ല.
രേഖകളുടെയും മൊഴികളുടെയും, തെളിവുകളുടെയും അടിസ്ഥാനത്തിലും,
അച്ഛനെപ്പോലെ കരുതിയിരുന്ന പ്രതിയിൽ നിന്നും ദുരനുഭവം ഏൽക്കേണ്ടി വന്ന കുഞ്ഞിന്റെ പ്രായം കണക്കിലെടുത്തും, പ്രതി നടത്തിയ കുറ്റകരമായ പ്രവർത്തിയുടെ ഗൗരവം കണക്കിലെടുത്തും പ്രതിയ്ക്കു ഉചിതമായ ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചും, നാലര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനോടുള്ള അടുപ്പം ദുരുപയോഗം ചെയ്ത് ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ല എന്ന് കോടതി നിരീക്ഷിച്ചു. വർക്കല പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന പി വി രമേഷ് കുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം. മുഹസിൻ ഹാജരായി.


















