ടണ്‍ കണക്കിന് നെയ്ചാളയാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. മത്സ്യതുറമുഖങ്ങളിലും മാർക്കറ്റുകളിലും മുഴുവന്‍ ചാളമയം. ഒരിടയ്ക്ക് കിലോഗ്രാമിനു 300 രൂപവരെ വില ഉയർന്ന ചാള ഇപ്പോൾ 100 രൂപയ്ക്ക് രണ്ടും മൂന്നും കിലോവരെ ലഭിക്കും. 2013നുശേഷമാണ് കേരളതീരത്തു ചാള കുറയാൻ തുടങ്ങിയത്. 2011-12 ൽ 4.2 ലക്ഷം ടണ്‍ മത്തി കേരള തീരത്തുനിന്ന് ലഭിച്ചിരുന്നു. ഇത് ക്രമേണ കുറഞ്ഞ് 2019-21 ആയപ്പോൾ 3.2 ടണ്ണായി. ചാളയുടെ ക്ഷാമകാലത്ത് തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നും എത്തിയിരുന്ന “കടലൂർ ചാള’ ആയിരുന്നു ആശ്രയം. ഒമാനിൽനിന്നു കണ്ടെയ്നറിൽ കപ്പലുകൾ വഴി ഒമാൻ ചാളയും കേരള മാർക്കറ്റുകളിൽ ലഭ്യമായിരുന്നു.
കാലാവസ്ഥാ വ്യതിയാനമാണ് ചാളയുടെ അപ്രത്യക്ഷമാകലിനും തിരിച്ചുവരവിനും കാരണമെന്നാണ് നിഗമനം. തീരെ ചെറിയതും ഇടത്തരം വലിപ്പമുള്ളതുമായ ചാളയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.


















