ഡൽഹി: ഉത്തരാഖണ്ഡിൽ 17കാരിയെ കനാലിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പുൽകിതിന്റെ ലൈംഗീക താൽപര്യത്തിന് വഴങ്ങാത്തതിനാലാണ് റിസപ്ഷനിസ്റ്റായ പൗരി ഗർവാൾ സ്വദേശിനി അങ്കിത ഭണ്ഡാരി(17)യെ കൊന്നത്. യുവതിയുടെ മൃതദേഹം ചില്ല കനാലിൽ നിന്നും കണ്ടെത്തി. അങ്കിതയുടെ സഹോദരനും അച്ഛനും മൃതദേഹം തിരിച്ചറിഞ്ഞതായി അഡീഷണൽ എസ് പി ശേഖർശ്വാൾ പറഞ്ഞു.

കൊലപാതകത്തിൽ മുതിർന്ന ബിജെപി നേതാവ് വിനോദ് ആര്യന്റെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയേയും റിസോർട്ട് ജീവനക്കാരായ മറ്റ് രണ്ട് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വാക്ക് തർക്കത്തിനിടെ അങ്കിതയെ കനാലിൽ തള്ളിയിട്ടതായി ഇവർ പൊലീസിന് മൊഴി നൽകി. അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി പുഷ്‌കർ ധാമിയുടെ നിർദേശത്തെ തുടർന്ന് അധികൃതർ റിസോർട്ട് പൊളിച്ച് നീക്കി.
പുൽകിതിന്റെ ഉടമസ്ഥതയിലുള്ള വനതാര റിസോർട്ടിലായിരുന്നു അങ്കിത ജോലി ചെയ്തിരുന്നത്. സെപ്റ്റംബർ 18-നാണ് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ സെപ്റ്റംബർ 21ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.


















