സെപ്റ്റംബർ 26 മുതൽ 28 വരെ ബാംഗ്ലൂരിലെ പദുക്കോൺ – ദ്രാവിഡ് സെന്റർ ഫോർ സ്പോർട്സ് എക്സലൻസിൽ വച്ചു നടന്ന സി ഐ എസ് സി (ഐ സി എസ് ഇ സിലബസ്) നാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളം ചരിത്ര വിജയം നേടി. 11 സ്വർണ്ണം, 10 വെള്ളി, 16 വെങ്കലം അടക്കം 37 മെഡലുകളാണ് കേരള താരങ്ങൾ വാരിക്കൂട്ടിയത്. അണ്ടർ 14 ഗേൾസ്, അണ്ടർ 17 ഗേൾസ്, അണ്ടർ 19 ഗേൾസ് എന്നീ വിഭാഗങ്ങളിൽ റണ്ണർ അപ്പ് കിരീടവും അണ്ടർ 19 ബോയ്സ് വിഭാഗത്തിൽ സെക്കന്റ് റണ്ണർ അപ്പ് കീരീടവും കേരളം സ്വന്തമാക്കി. കോഴിക്കോട് സ്വദേശി വിഷ്ണു ദ്രോണ, ആറ്റിങ്ങൽ സ്വദേശി വൈശാഖ്. ആർ.എസ്. എന്നിവരായിരിന്നു കേരള ടീം കോച്ചസ്.

മോഹന പ്രിയ, മിനി ഷിബു എന്നിവർ കേരള ടീം മാനേജേർസ് ആയിരിന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഐ സി എസ് ഇ സ്കൂളുകൾ നാല് സോണുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ വിജയിച്ചവരാണ് കേരള റീജിയൺ മത്സരത്തിൽ പങ്കെടുത്തത്. അവിടെ നിന്നും സ്വർണ്ണമെഡൽ നേടിയ 55 കായികതാരങ്ങളാണ് കേരളത്തിന് വേണ്ടി മത്സരിച്ചത്. ചരിത്രത്തിലാദ്യമായാണ് ഐ സി എസ് ഇ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കേരളം ഇത്ര വലിയ നേട്ടം കൈവരിക്കുന്നത്. സ്വർണ്ണ മെഡൽ ജേതാക്കൾ സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നാഷണൽ കരാട്ടെ മീറ്റിൽ സി ഐ എസ് സി ബോർഡിനെ പ്രതിനിധീകരിക്കും. വിജയിക്കൾക്ക് കേരളത്തിന്റെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി.


















