നവതിയുടെ നിറവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ യൂണിഫോം. വ്യോമസേന ദിന പരിപാടിയിൽ വച്ചാണ് സേനയുടെ പുതിയ കോംബാറ്റ് യൂണിഫോം പുറത്തിറക്കിയത്. ചാരനിറത്തിലാണ് പുതിയ യൂണിഫോം. നിലവിൽ ഗ്രൗണ്ട് ഡ്യൂട്ടിക്കാകും ഈ യൂണിഫോം ഉപയോഗിക്കുക. വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി ആണ് യൂണിഫോം അവതരിപ്പിച്ചത്. നേരത്തെ ഇന്ത്യൻ ആർമിയും ഡിജിറ്റൽ കാമഫ്ലേജ് യൂണിഫോമിലേക്ക് മാറിയിരുന്നു. പഴയ ഓർഗാനിക് പാറ്റേണുകൾക്ക് പകരമായി പിക്സലേറ്റഡ് ഡിസൈനുകളുള്ളതാണ് പുതിയ യൂണിഫോം. ഭൂപ്രദേശത്തിന്റെ സ്വഭാവം കണക്കിലെടുക്കാതെ സൈനികർക്ക് കൂടുതൽ വഴക്കത്തോടെ നീങ്ങാൻ അനുവദിക്കുന്നതാണ് പുതിയ ഡിസൈൻ.

പതിവ് വേദിയായ ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളത്തിന് പകരം ദില്ലിക്ക് പുറത്ത് ചണ്ഡീഗഡിലെ സുഖ്ന വ്യോമത്താവളത്തിലാണ് ഈ വർഷത്തെ വ്യോമസേന ദിന പരിപാടികൾ നടന്നത്. ഇനിയുള്ള വര്‍ഷങ്ങളിൽ വ്യോമസേന ദിന പരിപാടികൾ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വച്ച് നടത്തുമെന്ന് വി ആർ ചൗധരി പ്രഖ്യാപിച്ചു. മൂവായിരം അഗ്നിവീറുകളെ ഈ വര്‍ഷം സേനയുടെ ഭാഗമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലം ലക്ഷ്യമാക്കി മാറുക, ഭാവിയ്ക്കായി ആധുനികവൽക്കരിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വ്യോമസേന ദിന പരിപാടികൾക്ക് തുടക്കമായത്.


















