മുഹമ്മദ് നബിയുടെ ജന്മദിനമായ നബി ദിനം ഇന്ന് വൈവിധ്യമായ പരിപാടികളോടെയാണ് മുസ്ലീം സമൂഹം നബി ദിനം ആഘോഷമാക്കുക. മഹൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പള്ളികളിൽ മൗലീദ് പാരായണ സദസ്സുകളും അന്നദാനവും നടക്കും. മദ്രസ വിദ്യാർഥികളുടെ നബിദിന റാലികളും കലാപരിപാടികളും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നബിദിന സമ്മേളനങ്ങളും സംഘടിപ്പിക്കും.

പ്രവാചകൻ പിറന്ന മാസമായ റബീഉൽ അവ്വലിന്റെ തുടക്കം മുതൽ മസ്ജിദുകളിലും സ്ഥാപനങ്ങളിലും മൗലീദ് സദസ്സുകൾ തുടങ്ങിയിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്നു കഴിഞ്ഞ രണ്ടു വർഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ മസ്ജിദുകളിൽ പ്രവാചക പ്രകീർത്തന സദസ്സുകൾ നടക്കും. മദ്രസ വിദ്യാർത്ഥികളും ബഹുജനങ്ങളും പങ്കെടുക്കുന്ന ഘോഷയാത്രകൾ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. മുസ്ലീം സംഘടനകളുടെ നേതൃത്വത്തിൽ മത സൗഹാർദ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ദഫ്മുട്ട് ഉൾപ്പടെയുള്ള മാപ്പിള കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും. വർണ്ണക്കൊടികളേന്തി പരമ്പരാഗത മുസ്ലീം വേഷമണിഞ്ഞാകും മദ്രസ വിദ്യാർത്ഥികൾ ഘോഷയാത്രയിൽ പങ്കെടുക്കുക.


















