ആറ്റിങ്ങല്‍: അവനവഞ്ചേരി അമ്പലമുക്ക് വാര്‍ഡില്‍ കൈലാസം വീട്ടില്‍ അരുണ്‍രവീന്ദ്രൻ ഒന്‍പതു മാസത്തോളമായി സൗദി അറേബ്യയിലെ അല്‍ഹസയിലെ ഉള്‍പ്രദേശമായ മുബാസയിലുളള ജോലി സ്ഥലത്ത് അകപ്പെട്ടു നിൽക്കുകയായിരുന്നു. നാട്ടില്‍ ഇലക്ട്രീഷ്യനായ അരുണിന് സൗദിയില്‍ ഏകദേശം മൂവായിരത്തി അഞ്ഞൂറോളം റിയാല്‍ ശമ്പളമുണ്ടെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് നാട്ടുകാരനും സൗദിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന ഒരു വ്യക്തിയാണ് ഏകദേശം രണ്ടുലക്ഷത്തോളം രൂപ വാങ്ങി സൗദിയിലെ അല്‍-ഹസയില്‍ അരുണിനെ എത്തിക്കുന്നത്.

അവിടെ എത്തിയ അരുണിനെകൊണ്ട് വിസ നല്‍കിയ വ്യക്തിയും, കമ്പനി അധികൃതരും ചേര്‍ന്ന്അറബില്‍ എഴുതിയ കമ്പനിയുടെ എഗ്രിമെന്‍റില്‍ അരുണിനെ കൊണ്ട് ഒപ്പിടിയിക്കുകയും അടുത്ത ദിവസം ജോലികയറുവാനും പറഞ്ഞു. എന്നാൽ താൻ കബളിപ്പിക്കപെടുകയായിരുന്നുവെന്നു തിരിച്ചറിഞ്ഞ അരുൺ കുടുംബങ്ങളെ വിവരം അറിയിക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത ജോലി നൽകിയില്ലെന്നു മാത്രമല്ല മാനസിക പീഡനവും അനുഭവിക്കേണ്ടി വന്നു. നാട്ടിലെത്തിക്കാന്‍ സൗദിയിലെ വിവിധ മലയാളി സംഘടനകളെ അരുണിന്‍റെ കുടുംബം വിവരം അറിയിച്ചെങ്കിലും അരുണ്‍ കമ്പനി എഗ്രിമെന്‍റില്‍ ഒപ്പിട്ടതുമൂലം വിസാ കാലാവധി കഴിയുന്നതു വരെ അരുണിനെ നാട്ടിലേയ്ക്ക് വിടാന്‍ കഴിയില്ലാ എന്നായിരുന്നു സംഘടനകള്‍ക്ക് കമ്പനി കൊടുത്ത മറുപടി.
ഒടുവില്‍ ഈ വിവരം വാര്‍ഡ് കൗണ്‍സിലറായ കെ.ജെ.രവികുമാറിനോട് അരുണിന്‍റെ കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് കെ.ജെ.രവികുമാറും കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്‍റ് റ്റി.പി.അംബിരാജയും, വൈസ്പ്രസിഡന്‍റ് പി.ജയചന്ദ്രന്‍നായരും അരുണിന്‍റെ കുടുംബത്തോടൊപ്പം ആറ്റിങ്ങല്‍ എം.പി.അടൂര്‍പ്രകാശിനെ നേരിട്ടുകണ്ട് അരുണിന്‍റെ വിഷയം അവതരിപ്പിക്കുകയായിരുന്നു.
അന്നുതന്നെ സൗദിയിലെ ഇന്ത്യന്‍ എംബസിയെയും, വിദേശകാര്യ മന്ത്രിയുടെ ഓഫീസിനെയും സൌദിയിലെ ആറ്റിങ്ങല്‍ കെയര്‍ പ്രവര്‍ത്തകരെയും എം.പി യുടെ ഓഫീസിലും വിവരം അറിയിച്ചു. ആറ്റിങ്ങല്‍ കെയര്‍ പ്രവര്‍ത്തകര്‍ അല്‍ ഹസയിലെ അരുണിന്‍റെ കമ്പനിയില്‍ എത്തുകയും കമ്പനി അധികൃതരോടും, അരുണിന്‍റെ സ്പോന്‍സറോടും നടത്തിയ ചര്‍ച്ചകളുടെയും, ഇന്ത്യന്‍ എംബസിയുടെ ഇടപെടലുകളുടെയും ഭാഗമായി വെളളിയാഴ്ച രാത്രിയോടെ ഖത്തര്‍ എയര്‍വേഴ്സിന്‍റെ വിമാനത്തില്‍ അരുണിനെ ആറ്റിങ്ങല്‍ കെയര്‍ നാട്ടിലെത്തിച്ചു. .


















