വക്കം: വക്കത്ത് ഇറങ്ങുകടവിൽ നാല് വയസ്സ്കാരനെ വീടിനുള്ളിൽ കടന്ന് നായ ആക്രമിച്ച് പരിക്കേൽപ്പിച്ചു. വക്കം ഗ്രാമ പഞ്ചായത്തിലെ പന്ത്രാണ്ടാം വാർഡിൽ ഇറങ്ങുകടവ് വാടയിൽ വീട്ടിൽ അനൂപ് -അശ്വതി ദമ്പതികളുടെ മകൻ ആദിത്യൻ(4) നാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിനുള്ളിൽ കടന്ന് നായ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. വൈകിട്ടോടെ വീടിനു മുന്നിൽ അനുജനോടൊപ്പം കളിച്ചുകൊണ്ടുനിന്ന ആദിത്യനെ പുറമേ നിന്നെത്തിയ നായ ആക്രമിക്കുകയായിരുന്നു. നായ കുരച്ചുകൊണ്ട് പാഞ്ഞുവരുന്നത് കണ്ട് രണ്ടുപേരും വീടിനുള്ളിലേയ്ക്ക് നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നായ പിന്തുടർന്ന് ആദിത്യനെ കടിച്ചു പരുക്കേൽപ്പിയ്ക്കുകയായിരുന്നു.

തുടർന്ന് കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് നായയിൽ നിന്ന് ആദിത്യനെ രക്ഷപ്പെടുത്തിയത്. കൈയ്യും കാലുമടക്കം ദേഹമാസകലം സാരമായ മുറിവേറ്റ കുട്ടിയെ ഉടൻ തന്നെ വക്കം ഗവണ്മെന്റ് റൂറൽ ഹെൽത്ത് സെന്ററിലും തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രണ്ടിടത്തും ചികിത്സയ്ക്ക് ആവിശ്യമായ മെഡിസിനോ വാക്‌സിനോ ഉണ്ടായിരുന്നില്ല. തുടർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
അടുത്തിടെയായി പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കായലുവാരം കേന്ദ്രീകരിച്ച് പൗൾട്രിഫോമുകളിൽ നിന്നും അറവ്ശാലകളിൽ നിന്നും വൻതോതിൽ മാംസ അവശിഷ്ടങ്ങൾ ഈ മേഖലയിൽ നിക്ഷേപിക്കുന്നത് പതിവായതാണ് ഈ മേഖലയിൽ നായശല്യം അതിരൂക്ഷമാകുവാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. മാംസമാലിന്യം ഭക്ഷിയ്ക്കുവാൻ കൂട്ടായ് എത്തുന്ന തെരുവ് നായ്ക്കളെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ


















