കത്ത് വിവാദം: ഒറിജിനല്‍ കത്ത് കണ്ടെത്താനായില്ല, ലഭിച്ചത് സ്ക്രീന്‍ഷോട്ട് മാത്രം, ക്രൈംബ്രാഞ്ച് കേസെടുക്കും

Nov 13, 2022

seena

തിരുവനന്തപുരം: കരാര്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയറുടെ പേരിൽ പുറത്തുവന്ന കത്തിന്റെ ഒറിജിനൽ എവിടെയെന്ന് കണ്ടെത്താൻ സാധിക്കാതെ ക്രൈംബ്രാഞ്ച്. കത്തിന്റെ സ്ക്രീൻ ഷോട്ട് മാത്രമാണ് ലഭിച്ചത്. കത്ത് കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി നേരിട്ട് എടുക്കാൻ ഇനി ശ്രമിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

മേയറുടെ പേരിൽ പുറത്തുവന്നു എന്ന് പറയുന്ന കത്ത്, ഡി.ആർ. അനിൽ എഴുതി എന്ന് അവകാശപ്പെട്ട കത്ത്, എന്നിങ്ങനെ രണ്ട് കത്തുകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരുവനന്തപുരം നഗരസഭയേയും സർക്കാരിനേയും പ്രതിരോധത്തിലാക്കിയത്. സംഭവത്തിൽ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ക്രൈബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിൽ കത്തിന്റെ ഒറിജിനൽ കണ്ടെത്തിയിട്ടില്ല. കത്തിന്റെ സ്ക്രീൻ ഷോട്ട് മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ ആധികാരികത സംബന്ധിച്ച് ഒരു വ്യക്തതയുംപറയാൻ സാധിക്കില്ലെന്ന എന്ന നിലപാടിലേക്കാണ് ക്രൈംബ്രാഞ്ച് എത്തിയിരിക്കുന്നത്. ഒറിജിനൽ കത്ത് നശിപ്പിക്കപ്പെട്ടോ എന്ന സംശയം ക്രൈംബ്രാഞ്ചിനുണ്ട്.

കത്തിന്റെ ഒറിജിനൽ കണ്ടെത്തിയാൽമാത്രമേ വ്യാജമാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ കത്തിന്റെ ഒറിജിനൽ കണ്ടെത്തിയ ശേഷം വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കടക്കം അയക്കേണ്ടതുണ്ട്. അങ്ങനെമാത്രമേ കത്തിന്റെ ആധികാരികത വ്യക്തമാക്കാൻ കഴിയൂ തുടങ്ങിയ കാര്യങ്ങളാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക പരിശോധനാ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കേസെടുത്ത് വിശദമായ അന്വേഷണത്തിലേക്ക് പോകണം. ഇപ്പോൾ നടത്തിയ മൊഴിയെടുപ്പ് മാത്രം പോര. ചോദ്യം ചെയ്യൽ അടക്കമുള്ള ക്രിമിനൽ കുറ്റാന്വേഷണ രീതിയിലുള്ള നടപടിയിലേക്ക് പോകണം. നിലവിൽ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത് മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയാണ്. കത്ത് വ്യാജമായി നിർമ്മിച്ചത് എന്നാണ് മൊഴി. ഇത് സാധൂകരിക്കണമെങ്കിൽ ഒറിജിനൽ കത്ത് കണ്ടെത്തേണ്ടതുണ്ട്. അത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചാൽ മാത്രമേ അത് വ്യാജമാണോ എന്ന് പരിശോധിക്കാൻ സാധിക്കൂ. അത് ആരാണ് തയ്യാറാക്കിയത് എന്ന് അറിയണമെങ്കിൽ കത്ത് കണ്ടെത്തണം. ആ കത്ത് കണ്ടെത്താൻ വേണ്ടി പ്രത്യേകം കേസെടുത്ത് വിശദമായ അന്വേഷണം നടത്തണം എന്ന വിലയിരുത്തലിലേക്കാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം എത്തിയിരിക്കുന്നത്.

അതേസമയം ആനാവൂർ നാഗപ്പന്റെ മൊഴി നേരിട്ട് രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. പലതവണ സമയം ചോദിച്ചെങ്കിലും സമയം നൽകിയിരുന്നില്ല. ഫോണിൽ കൂടിയായിരുന്നു അദ്ദേഹം ക്രൈംബ്രാഞ്ചിനോട് കാര്യങ്ങൾ വ്യക്തമാക്കിയതെന്നാണ് വിവരം.

cake tower new
LATEST NEWS