വർക്കല: കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച 15കാരനെ ലഹരി മാഫിയാ സംഘം ക്രൂരമായി മർദ്ദിച്ചു. വർക്കലയിലാണ് ഞെട്ടിക്കുന്ന സംഭവം. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശ നിലയിലായ കുട്ടി അബോധാവസ്ഥയിലായി. കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ സെയ്ദ്, വിഷ്ണു, ഹുസൈന്, അല്‍ അമീന് എന്നിവർക്കെതിരെ അയിരൂര്‍ പൊലീസ് കേസെടുത്തു.
ഈ മാസം രണ്ടാം തീയതിയാണ് സംഭവം നടന്നത്. വര്‍ക്കല ഇടവപ്പുറത്ത് 15 കാരന് കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. അവിടെയുണ്ടായിരുന്ന സെയ്ദ്, വിഷ്ണു, ഹുസൈന്, അല്‍ അമീന് എന്നിവര്‍ ചേര്‍ന്ന് കുട്ടിയോട് കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി കഞ്ചാവ് വലിക്കാൻ വിസമ്മതിച്ചു. ഈ വിവരം വീട്ടില്‍ പറയുകയും ചെയ്തു.
ഇതിന്റെ പ്രതികാരമായാണ് നാലംഗ സംഘം മൂന്നാം തീയതി വൈകീട്ട് മൂന്ന് മണിയോടെ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി അതിക്രമിച്ച് കയറി കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.

















