പണ്ടകശ്ശാല – ശാർക്കര റോഡ് ഗതാഗത യോഗ്യമാക്കാതെ മേൽപ്പാല നിർമ്മാണത്തിനായ് റെയിൽവേ ഗേറ്റ് അടച്ചുകൊണ്ട് ഗതാഗത നിയന്ത്രണ ഏർപ്പെടുത്തുന്നു. റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി ചിറയിൻകീഴ് ഗേറ്റ് അടയ്ക്കുമ്പോൾ പകരം ഗതാഗതത്തിനായ് ഉപയോഗിക്കേണ്ട പണ്ടകശ്ശാല – ശാർക്കര റോഡ് ഗതാഗത യോഗ്യമാക്കി നൽകാതെയാണ് റെയിൽവേ ഗേറ്റ് അടച്ചുകൊണ്ട് ഗതാഗത നിയന്ത്രണ ഏർപ്പെടുത്തുന്നത്.
അഞ്ചുതെങ്ങ് – കടയ്ക്കാവൂർ ഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള നൂറിലേറെ വാഹനങ്ങൾ ദിനം പ്രതി സഞ്ചരിക്കുന്ന പ്രധാന റോഡിലെ റെയിൽവേ ഗെയ്റ്റാണ് മേൽപ്പാല നിർമ്മാണത്തിന്റെ ഭാഗമായി ഡിസംബർ 15 മുതൽ അടച്ചിടുവാൻ അധികൃതർ തീരുമാനമെടുത്തിട്ടുള്ളത്.
തീരദേശ പ്രദേശങ്ങളിൽ നിന്നുൾപ്പെടെയുള്ളവർക്ക് ആശ്രയമായ ചിറയിൻകീഴ് താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്നത് ഈ ഗേറ്റ്ന് അടുത്താണെന്നിരിക്കെ പണ്ടകശാല ചിറയിൻകീഴ് റോഡ് അറ്റകുറ്റപ്പണികൾ തീർത്ത് ഗതാഗതയോഗ്യമാക്കാതെ കൊണ്ടുപിടിച്ചുള്ള ഗതാഗത നിയന്ത്രണം പൊതുജനങ്ങളെ ചെറുതൊന്നുമല്ല ദുരിതത്തിലാക്കുവാൻ പോകുന്നത്.
ഗേറ്റ് അടച്ച് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതിലൂടെ അടിയന്തിര സാഹചര്യങ്ങളിൽ താലൂക്ക് ആശുപത്രിയിലേക്ക് രോഗികളുമായെത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് തകർന്ന റോഡിലൂടെ മൂന്ന് കിലോമീറ്ററോളം ചുറ്റിക്കറങ്ങി മാത്രമേ ആശുപത്രിയിൽ എത്തുവാൻ കഴിയുകയുള്ളൂ. കൂടാതെ കഷ്ടിച്ച് രണ്ട് വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന ഈ പാതയിൽ കൂടുതൽ വാഹനങ്ങൾ എത്തുന്നതോടെ ഇത് വലിയതോതിലുള്ള ഗതാഗത കുരുക്ക്കൾക്കും കാരണമായിത്തീരും. ഇതിനോടകം നിരവധി ഇരുചക്രവാഹനങ്ങളിൽ നിന്നുൾപ്പെടെയുള്ള യാത്രക്കാർക്കാണ് ഈ റോഡിലെ ഗട്ടറുകളിൽ വീണ് അപകടം സംഭവിച്ചിട്ടുള്ളത്. നിലവിൽ അറ്റകുറ്റപ്പണികൾ തീർത്ത് റോഡ് ഗതാഗത യോഗ്യമാക്കാതെ ഇതുവഴി അനിയന്ത്രിതനായി വാഹനങ്ങൾ കടത്തിവിടുകയാണെങ്കിൽ ഇത് അപകടങ്ങൾ പെരുകുവാനും കാരണമായിത്തീരും.
അതിനാൽ തന്നെ പണ്ടകശ്ശാല – ശാർക്കര റോഡിന്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ച ശേഷം ചിറയിൻകീഴ് റെയിൽവേ ഗേറ്റ് അടച്ചുകൊണ്ടുള്ള ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നതാണ് ഉചിതമെന്നാണ് നാട്ടുകാരുടെ പറയുന്നത്.

















