സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് വീണ്ടും മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് മാര്‍ഗ നിര്‍ദേശം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ പര്‍വതീകരിക്കുന്ന ദ്യശ്യങ്ങൾ, അധ്യാപകര്‍ കുട്ടികളെ മര്‍ദിക്കുന്നത് പോലെയുള്ളവ ഉൾപ്പടെ സംപ്രക്ഷേപണം ചെയ്യരുതെന്നാണ് നിര്‍ദേശം. മുന്‍പ് നിര്‍ദേശിച്ച കോഡുകള്‍ക്ക് അനുസൃതമായി വേണം വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യാനെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. അപകട വാര്‍ത്തകളും കുറ്റകൃത്യങ്ങളുടെ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നല്ല സൂക്ഷ്മത പുലര്‍ത്തണം. മൃതദേഹങ്ങളുടെ ചിത്രങ്ങളും കുട്ടികളെ ഉപദ്രവിക്കുകയും വലിച്ചെറിയുകയും മറ്റും ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഉപയോഗിക്കരുത്.
മൃതദേഹങ്ങളും ആളുകള്‍ അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ച് കിടക്കുന്ന ചിത്രങ്ങളും ചില മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം പറയുന്നു. കുട്ടികളേയും സ്ത്രീകളേയും ആള്‍ക്കൂട്ടം ദയാരഹിതമായി മര്‍ദിക്കുന്ന ക്ലോസ് അപ് ദൃശ്യങ്ങളും പരുക്കേറ്റ ശരീരാവയവങ്ങള്‍ മാസ്‌ക് ചെയ്യാതെയും ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യരുത്. സോഷ്യല്‍ മീഡിയയില്‍ നിന്നും എടുക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചട്ടങ്ങള്‍ക്ക് ബാധകമാണെന്ന് ഉറപ്പുവരുത്തി മാത്രം സംപ്രേക്ഷണം ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.

















