സ്പിന്നിന് മുന്നില്‍ മൂക്കുകുത്തി ലങ്ക, ഇന്ത്യക്കെതിരെ നല്ല തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച

Jan 12, 2023

seena

കൊല്‍ക്കത്ത: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കക്ക് നല്ല തുടക്കത്തിനുശേഷം ബാറ്റിംഗ് തകര്‍ച്ച. പതിനേഴാം ഓവറില്‍ 102-1 എന്ന മികച്ച നിലയിലായിരുന്ന ലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 28 ഓവറില്‍ 152-7 എന്ന നിലയില്‍ തകര്‍ച്ചയിലാണ്. അഞ്ച് റണ്‍സോടെ ദുനിത് വെല്ലാലഗെയും ചമിക കരുണരത്നെയും ക്രീസില്‍. ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ലങ്കയെ എറിഞ്ഞിട്ടത്.

ടോസ് നേടി ക്രീസിലിറങ്ങിയ ലങ്കക്ക് ഓപ്പണര്‍മാരായ ആവിഷ്ക ഫെര്‍ണാണ്ടോയും(20) നുവാനിഡു ഫെര്‍ണാണ്ടോയും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമിട്ടു. ആറാം ഓവറില്‍ ആവിഷ്കയെ ബൗള്‍ഡാക്കി മുഹമ്മദ് സിറാജാണ് ലങ്കയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ പിന്നീട് ലങ്കന്‍ ബാറ്റര്‍മാരായ നുവാനിഡു ഫെര്‍ണാണ്ടോക്കും കുശാല്‍ മെന്‍ഡിസിനും വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് കഴിഞ്ഞില്ല.

ഉമ്രാന്‍ മാലിക്കിനെ ആദ്യ ഓവറില്‍ തന്നെ 14 റണ്‍സടിച്ച് ടോപ് ഗിയറിലായ നുവാനിഡുവും കുശാലും ചേര്‍ന്ന് ലങ്കയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയിരിക്കെയാണ് കുല്‍ദീപ് യാദവ് തന്‍റെ ആദ്യ ഓവറില്‍ തന്നെ കുശാല്‍ മെന്‍ഡിസിനെ(34) വിക്കറ്റിന് മുന്നില്‍ കുടുക്കി ലങ്കന്‍ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ ധന‍ഞ്ജയ ഡിസില്‍വയെ(0) ഗോള്‍ഡന്‍ ഡക്കാക്കി അക്സറും എത്തി.
അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി നുവാനിഡു റണ്‍ ഔട്ടാവുകയും ചരിത് അസലങ്കയെയും(15),കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയെയും)2) കുല്‍ദീപ് വീഴ്ത്തുകയും വാനിന്ദു ഹസരങ്കയെ(21) ഉമ്രാന്‍ മാലിക് മടക്കുകയും ചെയ്തതോടെ ലങ്ക 152-7ലേക്ക് കൂപ്പുകുത്തി. ഇന്ത്യക്കായി കുല്‍ദീപ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്സറും സിറാജും ഉമ്രാനും ഓരോ വിക്കറ്റെടുത്തു.

cake tower new
LATEST NEWS