മലയിൻകീഴ്: ഫ്രൂട്ട്സ് കച്ചവടത്തിൻ്റെ മറവിൽ ലഹരി വില്പന നടത്തിയ കച്ചവടക്കാരനെ എക്സൈസ് പിടികൂടി. മലയിൻകീഴ് ബിവറേജ് ഔട്ട്ലെറ്റിന് എതിർവശത്ത് ഫ്രൂട്ട്സ് കച്ചവടം നടത്തുകയും ഇതിൻ്റെ മറവിൽ വൻ തോതിൽ എം ഡീ എം എ എത്തിച്ച് ചില്ലറ വിൽപ്പന നടത്തി വരികയും ചെയ്ത കാട്ടാക്കട എട്ടിരുത്തി കൊല്ലോടു 110 കെ വി സബ് സ്റ്റേഷന് സമീപം ലക്ഷ്മി ഭവനിൽ ശ്യാം (27) ആണ് പിടിയിലായത്. നാളുകളായി ഇയാള് എക്സൈസ് സംഘത്തിൻ്റെ നിരീക്ഷണ വലയത്തിൽ ആയിരുന്നു. കാട്ടാക്കട, മലയിൻകീഴ് ഭാഗത്ത് നിന്നുള്ള യുവാക്കളാണ് ശ്യാമിൻ്റെ ഉപഭോക്താക്കൾ.

കരിമഠം ഭാഗത്ത് നിന്നും മൊത്ത വിതരണക്കാർ മലയിൻകീഴ് ഉൾപെടെ വിവിധ കേന്ദ്രങ്ങളിൽ ആവശ്യാനുസരണം എം ഡി എം എ എത്തിക്കും. ഇടനിലക്കാരൻ ഇവ .05 ശതമാനത്തോളം അളവിൽ ചെറു പൊതികളാക്കി ആവശ്യക്കാർക്ക് നൽകുകയാണ് രീതി. പൊതുവിൽ ആളുകളോട് നല്ല പെരുമാറ്റം ഉള്ള ശ്യാമിൻ്റെ അറസ്റ്റ് ആളുകളിൽ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം മാരകമായ എം ഡി എം എ യുവാക്കൾക്കിടയിൽ പടരുന്നതിൻ്റെ ആശങ്കയും ഉണ്ട്. ആരൊക്കെയാണ് ഇവ വിൽപന നടത്തുന്നത് എന്നോ ഉപയോഗിക്കുന്നത് എന്നോ അറിയാൻ കഴിയാത്തത് ആളുകളിൽ ഭീതിയുളവാക്കുന്നുണ്ട്. അതെ സമയം എക്സൈസ് ഈ വിഷയത്തെ കുറിച്ച് ഗൗരവവും സമഗ്രവുമായ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഇൻസപെക്ടർ രതീഷ് പറഞ്ഞു. കാട്ടാക്കട എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആർ.രതീഷിന്റെ നേതൃത്വത്തിൽ വളരെ നാളത്തെ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ എം ഡി എം എ സഹിതം പിടികൂടിയത്.
എക്സൈസ് പ്രവന്റ്റീവ് ഓഫീസർമാരായ കെ എസ് ജയകുമാർ, ഡി,സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ ആർ രജിത്ത്, ആർ ഹർഷകുമാർ, എസ് മണികണ്ഠൻ, എം ശ്രീജിത്ത്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി ശിവരാജ്, എക്സൈസ് ഡ്രൈവർ അനിൽകുമാർ എന്നിവരാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും

















