1970 ലാണ് സ്വന്തം സ്ഥലത്തു കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചത്. ദേശീയപാതക്കരികിൽ മുദാക്കൽ ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ഇടയ്ക്കോടാണ് വക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ കുടുംബ ക്ഷേമ ഉപകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിന്നും പ്രദേശത്തെ ഗർഭിണികൾ, കുട്ടികൾ, എന്നിവർക്ക് ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ, വിവിധ വാക്സിനുകൾ, പോഷകാഹാരങ്ങൾ, മറ്റു മരുന്നുകൾ എന്നിവ ഇവിടെ തന്നെ താമസിച്ചു ജോലി ചെയ്തിരുന്ന നേഴ്സ് വഴി വിതരണം ചെയ്തിരുന്നു. ആഴ്ചയിൽ ഒരു ദിവസം ഡോക്ടറുടെ സേവനവും ലഭ്യമാക്കിയിരുന്നു. കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ആരോഗ്യ കുടുംബ ഉപകേന്ദ്രം മുദാക്കൽ ഗ്രാമപഞ്ചായത്തിന് 1994 ഇൽ കൈമാറിയതോടെ ഇതിന്റെ പ്രവർത്തനം താളം തെറ്റി. 50 വർഷത്തോളം പഴക്കമുള്ള ഓട് മേഞ്ഞ കെട്ടിടം യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തത് കാരണം തകർന്നു കഴിഞ്ഞു. മേൽക്കൂരയിലെ കഴുക്കോലുകൾ എല്ലാം ദ്രവിച്ചു ജീർണാവസ്ഥയിലാണ്. കേന്ദ്രത്തിന്റെ മതിലുകൾ തകർന്നതിനാൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യവും പ്രദേശം കാടുമുടി കിടക്കുന്നതിനാൽ ഇഴജന്തുക്കളും ഇവിടെ സ്വൈരവിഹാരം നടത്തുകയാണ്.
തിരഞ്ഞെടുപ്പുകളിലും മറ്റും പോളിങ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഇപ്പോൾ അതിനും കഴിയാത്ത അവസ്ഥയിൽ തകർന്നു കഴിഞ്ഞു. അഞ്ചുവർഷം മുമ്പ് മുദാക്കൽ ഗ്രാമപഞ്ചായത്ത് ഏർപ്പാടാക്കിയ കരാറുകാരൻ വന്ന് പണിയുടെ എസ്റ്റിമേറ്റ് എടുത്തെങ്കിലും അതും ഫലം കണ്ടില്ല. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കെട്ടിടം പൂർണമായും ഉപയോഗശൂന്യമായതോടെ ഇപ്പോൾ കോരാണിയിലെ 67 നമ്പർ അംഗൻവാടിയുടെ മുകളിൽ ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പ്രവർത്തനം തുടരുന്നത്. ദേശീയപാതയിൽ നിന്നും വളരെ ദൂരം മാറി സ്ഥിതിചെയ്യുന്ന ഈ കെട്ടിടത്തിലേക്ക് എത്തുവാനും. ഇതിനു മുകളിലേക്ക് കയറാനുള്ള ഇരുമ്പ് പടിക്കെട്ടുകൾ കയറാൻ രോഗികളും ഗർഭിണികളും ഏറെ ബുദ്ധിമുട്ടുകയാണ്. സ്വന്തം സ്ഥലത്ത് പുതിയ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം സ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി പാലമൂട് മൈത്രി റസിഡൻസ് അസോസിയേഷൻ മുദാക്കൽ ഗ്രാമപഞ്ചായത്തിൽ നിവേദനം നൽകി.

















