കിളിമാനൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷയും എട്ടാം വാർഡ് മെമ്പറുമായ വി. ഉഷകുമാരിയുടെ വീടിന് തീയിട്ടെന്ന പരാതി യിൽ അന്വേഷണം ശക്തമാക്കി പോലീസ്. ആർ.ആർ.വി സ്കൂളിന് സമീപത്തെ വീട്ടിൽ വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. വീട്ടിൽ ആരുമുണ്ടായിരുന്നില്ല. രണ്ടുമുറികളിലാണ് തീപടർന്നത്. 25,000 രൂപയുടെ ടി.വി, ഫർണിച്ചറുകൾ, മൂന്ന് ഫാൻ, അലമാര, വയറിംഗ് എന്നിവ അഗ്നിക്കിരയായി. സംഭവ സമയം ഉഷാകുമാരി മൂത്ത മകന്റെ ചികിത്സാർത്ഥം വട്ടപ്പാറയിൽ സ്വകാര്യ ആശുപത്രിയിലും ഇളയ മകൻ അനൂപ് ജോലി കഴിഞ്ഞെത്തിയ ശേഷം രാത്രി ഒമ്പതോടെ കിളിമാനൂരിലേക്കും പോയി.

ഇയാൾ തിരികെയെത്തിയപ്പോഴാണ് തീപിടിത്തം അറിയുന്നത്. നാട്ടുകാരുടെ സഹായത്തോടെ തീകെടുത്തിയെങ്കിലും വലിയ രീതിയിൽ നാശനഷ്ടമുണ്ടായി. ശനിയാഴ്ച രാവിലെ ഉഷാകുമാരി ആശുപത്രിയിൽ നിന്നെത്തിയാണ് കിളിമാനൂർ പൊലീസിൽ പരാതി നൽകിയത്. ഫോറൻസിംഗ് അടക്കമുള്ള സംഘമെത്തി വീട്ടിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. സാമൂഹ്യവിരുദ്ധരാകാം കൃത്യത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.

















