ഭുവനേശ്വർ: സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെതിരായ നിർണായക പോരാട്ടത്തിൽ കേരളത്തിന് നിരാശ. മത്സരത്തിൽ ആദ്യം മുന്നിലെത്തിയിട്ടും കേരളം സമനില വഴങ്ങി. നിലവിലെ ചാമ്പ്യൻമാരായ കേരളം ഇതോടെ സെമി കാണാതെ പുറത്തായി. മത്സരം 1-1ന് സമനിലയിൽ അവസാനിച്ചതോടെയാണ് കേരളത്തിന്റെ സാധ്യതകൾക്കും തിരശ്ശീല വീണത്. മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ കേരളം അവസാന നാലിൽ ഇടംപിടിക്കുമായിരുന്നു.
മറ്റൊരു മത്സരത്തിൽ കർണാടകയും ഒഡിഷയും സമനിലയിൽ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പ് എയിൽ നിന്ന് പഞ്ചാബ് 11 പോയിന്റുമായും കർണാടക ഒൻപത് പോയിന്റുമായും സെമിയിലേക്ക് മുന്നേറി. എട്ട് പോയിന്റുമായി കേരളം മൂന്നാം സ്ഥാനത്ത്.
കേരളത്തിനായി വിശാഖ് മോഹനനാണ് ആദ്യം വല ചലപ്പിച്ചത്. ആദ്യ പകുതിക്ക് പിരിയുന്നതിന് മുൻപ് തന്നെ പഞ്ചാബ് രോഹിത് ഷെയ്ഖിലൂടെ സമനില പിടിച്ചു.
തുടക്കം മുതൽ കേരളം ആക്രമിച്ച് കളിച്ചു. 24ാം മിനിറ്റിൽ തന്നെ അതിന്റെ ഫലവും വന്നു. അബ്ദുൽ റഹീം നൽകിയ പാസിൽ നിന്നാണ് വിശാഖ് മോഹൻ ക്ലിനിക്കൽ ഫിനിഷിലൂടെ കേരളത്തിന് ലീഡ് സമ്മാനിച്ചത്.

കേരളം ആക്രമണം കടുപ്പിച്ചപ്പോൾ പഞ്ചാബ് കൗണ്ടർ അറ്റാക്കിലാണ് ശ്രദ്ധിച്ചത്. കേരളത്തിന്റെ ലീഡിന്റെ ആഹ്ലാദം പത്ത് മിനിറ്റ് മാത്രമാണ് നിലനിന്നത്. 34ാം മിനിറ്റിൽ അവർ സമനില ഗോൾ കണ്ടെത്തി. രോഹിത് ഷെയ്ഖായിരുന്നു സ്കോറർ. ഓഫ്സൈഡ് ട്രാപ്പില്‍ നിന്ന് രക്ഷപ്പെട്ട കമല്‍ദീപ് നല്കിയ ക്രോസ് രോഹിത് അനായാസം വലയിലെത്തിച്ചു. കേരളത്തിന്റെ പ്രതിരോധത്തിലെ പിഴവാണ് പഞ്ചാബിന് ഗോളിലേക്കുള്ള വഴി തുറന്നത്. രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചതുമില്ല

















