തിരുവനന്തപുരം: വര്‍ക്കലയിൽ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് അമ്മയ്ക്കും മകനും നേരെ ആക്രമണം. അമ്മയുടെ കൈയ്ക്ക് വെട്ടേറ്റു, മകനെ വാൻ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ പ്രതിയടക്കം മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടൂര്‍ സ്വദേശികളായ റംസീന ബീവി, ഇളയ മകൻ ഷംനാദ് എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതി ശിഹാബുദ്ധീനും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വസ്തുവിൽ ഉൾപ്പെടുന്ന കടയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തിൽ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.
വർക്കല താഴെവെട്ടൂർ ചുമട് താങ്ങി ജംഗ്ഷന് സമീപം ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം. വെട്ടൂർ സ്വദേശികളായ റംസീന ബീവി , ഇളയമകൻ ബേബി എന്ന് വിളിക്കുന്ന ഷംനാദ്, കുറ്റകൃത്യം ചെയ്ത ശിഹാബുദ്ദീൻ എന്നിവരെയാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റംസീന ബീവിയുടെ കൈയ്ക്ക് ആഴത്തിൽ വെട്ടേറ്റിട്ടുണ്ട്. ശിഹാബുദ്ധീൻ ഓടിച്ച വാനിന്റെ അടിയിൽ പെട്ട ഷംനാദ് അത്യാസന്ന നിലയിലാണ്. വാനിന്റെ അടിയിൽ കുടുങ്ങികിടന്ന ഷംനദിനെ നാട്ടുകാരാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.
വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷംനാദിനെ പ്രാഥമിക ചികിത്സക്ക് ശേഷം അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. റംസീനയുടെ കയ്യിൽ വെട്ടേറ്റ് ഉണ്ടായ മുറിവുകൾ അഴത്തിലുള്ളതാണെന്ന് വിവരം ലഭിച്ചു. കൈയ്യാങ്കളിയ്ക്കിടെ ശിഹാബുദ്ധീന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതിയായ ഇയാൾ പോലീസിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
















