14 വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകന് 33 വര്‍ഷം കഠിനതടവ് വിധിച്ച് ആറ്റിങ്ങല്‍ കോടതി

Apr 28, 2023

seena

14 വയസ്സുകാരിയെ സ്കൂൾ പഠനകാലത്ത് ട്യൂഷൻ അധ്യാപകനായ പ്രതി ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും, സംഭവം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്ത് സ്ക്രീൻ ഷോട്ട് എടുത്ത് സൂക്ഷിച്ച ശേഷം പെൺകുട്ടിയുടെ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്ത് ഫോട്ടോകൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റത്തിന് പ്രതിക്ക് 33 വർഷം കഠിനതടവും 60,000/- രൂപ പിഴ ശിക്ഷയും വിധിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ഡിസ്ട്രിക്ട് ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. പുത്തൻതോപ്പ് സ്വദേശി സെബാസ്റ്റ്യൻ ഷൈജു(33) എന്നയാളെയാണ് കുറ്റക്കാരനായി കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.
2014 കാലഘട്ടത്തിൽ പ്രതി ട്യൂഷൻ എടുത്ത് വന്നിരുന്ന വീട്ടിൽ വച്ച് പെൺകുട്ടിയോട് ലൈംഗിക അതിക്രമം പ്രവർത്തിച്ച പ്രതി തുടർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തുടർച്ചയായി, ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു.

തുടർന്ന് ഇതൊക്കെ പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി വീഡിയോ ചാറ്റ് ചെയ്ത ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ച ശേഷം തുടർന്നും ഭീഷണിപ്പെടുത്തി വന്നതിൽ പെൺകുട്ടി വഴങ്ങാത്തതിൽ വച്ചുള്ള വിരോധം നിമിത്തം പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ച് പ്രൊഫൈൽ പിക്ചർ ഉണ്ടാക്കി വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്തത് 2017 ക്രിസ്മസ് ദിവസം പെൺകുട്ടിയ്ക്ക് ഫോണിലൂടെ അയച്ചു കൊടുത്ത ശേഷം ഫോട്ടോകൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രോസിക്യൂഷൻ പ്രതിയ് ക്കെതിരെ ആരോപിച്ചിരുന്ന കുറ്റം.

സാക്ഷി മൊഴികളുടെയും സൈബർ ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. കേസിന്റെ വിചാരണ വേളയിൽ അതിജീവിത മരണപ്പെട്ടിരുന്നു.
പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ വിവക്ഷിച്ചിട്ടുള്ള ബലാത്സംഗ കുറ്റം,
പോക്സോ നിയമത്തിൽ വിവരിച്ചിട്ടുള്ള കഠിനതരമായ ലൈംഗിക അതിക്രമം എന്ന കുറ്റകൃത്യം, സൈബർ നിയമത്തിലെ കുറ്റകൃത്യം എന്നിവ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി.

പ്രതിയ്ക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥയനുസരിച്ച് 15 വർഷം കഠിനതടവും 25,000/- രൂപ പിഴ ശിക്ഷയും, പോക്സോ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് കഠിനതരമായ ലൈംഗിക അതിക്രമം എന്ന കുറ്റത്തിന് പ്രതിയ്ക്ക് 15 വർഷം കഠിനതടവും 25,000/- രൂപ പിഴ ശിക്ഷയും, ഐ. ടി ആക്ട് പ്രകാരം മൂന്ന് വർഷം കഠിനതടവും 10,000/- രൂപ പിഴ ശിക്ഷയും കോടതി ശിക്ഷ വിധിച്ചു. 25,000/- രൂപ വീതം പിഴ തുക കെട്ടിവെക്കുവാൻ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ പ്രതി ആറുമാസം വീതം കഠിന തടവും, 10,000/- രൂപ പിഴ തുക കെട്ടിവെക്കുവാൻ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ പ്രതി ഒരു മാസംകഠിന തടവും കൂടുതലായി അനുഭവിക്കണമെന്നും വിധിയുത്തരവ് ഉണ്ട്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിചാരണ തടവുകാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും വിധി ന്യായത്തിൽ ഉണ്ട്.

കഠിനംകുളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത് കടക്കാവൂർ സി ഐ ആയിരുന്ന ജി. ബി. മുകേഷ് ആണ്. പ്രോസിക്യൂഷൻ 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ തെളിവായി നൽകുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി.

cake tower new
LATEST NEWS