മൈനർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം; പ്രതിയ്ക് 17 വർഷം കഠിനതടവ്

Apr 29, 2023

seena

മൈനർ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് വിധേയയായി ഗർഭിണിയാവുകയും കുഞ്ഞിന് ജന്മം നൽകുകയും ചെയ്ത കേസിൽ പ്രതിയാക്കപ്പെട്ട ബന്ധുവായ യുവാവിന് 17 വർഷം കഠിനതടവും, 1,00,000/- രൂപ പിഴയും ശിക്ഷയായി വിധിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി, ഡിസ്ട്രിക്ട് ജഡ്ജ് ടിപി പ്രഭാഷ് ലാൽ ആണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.

അഞ്ചുതെങ്ങ് സ്വദേശിയെയാണ് കേസിൽ കോടതി ശിക്ഷിച്ചത്. കേസിൽ പ്രതിയാക്കപ്പെട്ടിരുന്ന അതിജീവിതയുടെ മാതാവ്, മാതാവിന്റെ സുഹൃത്ത് എന്നിവരെ കുറ്റക്കാരല്ല എന്ന് കണ്ടു കോടതി വെറുതെ വിട്ടു. 2013ലായിരുന്നു കേസിനാസ്പദമായ സംഭവം. വിക്ടിമിന്റെ പിതാവ് ആശുപത്രി ചികിത്സയിൽ ആയിരിക്കവേയാണ് വീട്ടിൽ സഹായിയായി എത്തിയ ബന്ധു കൂടിയായ പ്രതി മൈനറായ അതിജീവിതയെ ഗർഭിണിയാക്കിയത്. അതിജീവിതയുടെ പിതൃ മാതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കഠിനംകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസിലും ഡിഎൻഎ റിപ്പോർട്ടിന്റെയും ശാസ്ത്രീയ പരിശോധനയുടെയും ഒക്കെ അടിസ്ഥാനത്തിലാണ് ബന്ധുവായ പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിക്കപ്പെട്ടത്.

പോക്സോ നിയമപ്രകാരം കുറ്റക്കാരൻ എന്ന് കണ്ടെത്തിയ പ്രതിയ്ക്ക് പത്തുവർഷം കഠിനതടവും 50,000/- രൂപ പിഴ ശിക്ഷയുമാണ് കോടതി വിധിച്ചത്. പിഴ കെട്ടിവക്കാത്ത സാഹചര്യത്തിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും വ്യവസ്ഥയുണ്ട്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിചാരണ തടവുകാലം ശിക്ഷാ ഇളവിന് അർഹതയുണ്ടെന്നും വിധി ന്യായത്തിൽ ഉണ്ട്.

കഠിനംകുളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന തൻസീം അബ്ദുൽ സമദ് ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസ് എടുത്തത്. അന്വേഷണം നടത്തി ചാർജ് ഷീറ്റ് ഹാജരാക്കിയത് കടക്കാവൂർ സി ഐ ആയിരുന്ന ജി. ബി. മുകേഷ് ആണ്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകൾ തെളിവായി നൽകുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം. മുഹസിൻ ഹാജരായി.

cake tower new
LATEST NEWS