തിരുവനന്തപുരം: ഒരു വർഷം മുൻപ് നാഗർകോവിലിൽ കുളത്തിൽ വിഴിഞ്ഞം സ്വദേശിയായ ആറാം ക്ലാസ്സുകാരൻ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസുമായി ബന്ധപ്പെട്ട് 14കാരനായ സുഹൃത്ത് അറസ്റ്റിലായി. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി ആശുപത്രി റോഡിൽ മുഹമ്മദ് നസീം സുജിത ദമ്പതികളുടെ മകൻ ആദിൽ മുഹമ്മദിന്റെ(12) മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്.
2022 മെയ് 8നാണ് ആദിൽ മുഹമ്മദിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നാഗർകോവിൽ ഇറച്ചകുളത്തെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ആദിൽ. തമിഴ്നാട് ലോക്കൽ പൊലീസ് നടത്തിയ അന്വേഷണം ഫലം കാണാതെ വന്നതോടെ മാതാപിതാക്കൾ കേരള മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി അന്വേഷണം സിബിസിഐഡിയ്ക്ക് കൈമാറുകയായിരുന്നു.
ഇവരുടെ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവ ദിവസം ആദിൽ മുഹമ്മദ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ടീഷർട്ട് ധരിച്ചിരുന്നു. എന്നാൽ മൃതദേഹത്തിൽ ടീ ഷർട്ട് ഇല്ലായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആദിൽ മുഹമ്മദിനൊപ്പം പോയ കുട്ടികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് 14 കാരനെ പിടികൂടിയത്. മരണവിവരം മറച്ചുവയ്‌ക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് 14കാരനെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാനാണോ വിജനമായ പ്രദേശത്ത് എത്തിച്ചതെന്നതടക്കമുള്ള സംശയം അന്വേഷണ സംഘത്തിനുണ്ട്. പ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ അന്വേഷണ സംഘം തയ്യാറായില്ല. കോടതിയിൽ ഹാജരാക്കിയ കുട്ടിയെ തിരുനെൽവേലി ജുവനൈൽ ഹോമിലേക്ക് മാറ്റി.

















