ഇടയ്ക്കോട് പിരപ്പമൺകാട് ഏലായിൽ നെൽകൃഷി നിലച്ചിട്ട് വർഷങ്ങളാകുന്നു. പാടശേഖര സമിതി എല്ലാ നിലം ഉടമകളെയും വിളിച്ചു കൂട്ടുകയും നെൽകൃഷി പുനരാരംഭിക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടർന്ന് വയലുകൾ ഉഴുത് നെൽകൃഷിക്ക് ആവേശപൂർവ്വം കർഷകർ തയ്യാറെടുക്കുകയാണ്. ഞാറ് നടീൽ ഉദ്ഘാടനം ജൂൺ 25 ഞായറാഴ്ച ചിറയിൻകീഴ് എംഎൽഎ വി. ശശി നിർവഹിക്കുകയാണ്.

എന്നാൽ കൃഷിയിറക്കുന്നതിന്റെ ഏറ്റവും വലിയ വെല്ലുവിളി ഏലായുടെ ഒരറ്റത്ത് നിന്ന് വയലുകളിലേക്ക് ഞാറ് എത്തിക്കേണ്ട ആറ്റുവരമ്പ് വർഷങ്ങളായി കാട് വളർന്ന് ഭീകരമായ അവസ്ഥയിലാണ്. ഈ സന്ദർഭത്തിലാണ് പതിനാറാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ വാർഡ് മെമ്പർ ഷൈനിയുടെ നേതൃത്വത്തിൽ അപകടകരമായ ശുചീകരണ പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ചത്. കാട്ടു വള്ളികളും മുൾച്ചെടികളും വിഷജന്തുക്കളും നിറഞ്ഞ ആറ്റുവരമ്പ്. നൂറോളം വരുന്ന സംഘം സൗജന്യമായി ശുചീകരിച്ചത് ആവേശകരമായ കാഴ്ചയായിരുന്നു. പാടശേഖരസമിതി കൺവീനർ അഫാർ, കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ നായർ, ഗിരീശൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



















