കോട്ടയം: പച്ചക്കറി ലോറിയിലെ കയർ കുരുങ്ങി കാൽ നടയാത്രികന് ദാരുണാന്ത്യം. പുലർച്ചെ സംക്രാന്തിയിൽ വെച്ചാണ് അപകടം ഉണ്ടായത്. സംക്രാന്തി സ്വദേശി മുരളി (50)ആണ് മരിച്ചത്. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോയ ലോറിയിലെ കയർ മുരളിയുടെ കാലിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് മുരളിയെ റോഡിലൂടെ നൂറു മീറ്ററിലേറെ ദൂരം ലോറി വലിച്ചു കൊണ്ടു പോയതായി പൊലീസ് പറയുന്നു. മുരളിയുടെ ഒരു കാൽ അറ്റ നിലയിലായിരുന്നു. സംഭവത്തിൽ ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പുലർച്ചെ റോഡിന്റെ ഒരു വശത്ത് കാൽ അറ്റ നിലയിലും കുറച്ചകലെ ഒരു മൃതദേഹവും കണ്ടെത്തിയത് പല തരം സംശയങ്ങൾക്കും ഇടയാക്കിയിരുന്നു. എന്നാൽ പിന്നീടാണ് സംഭവത്തിന് വ്യക്തത വന്നത്. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകിലുണ്ടായിരുന്ന കയർ രാവിലെ ചായ കുടിക്കാനിറങ്ങിയ മുരളിയുടെകാലിൽ കുടുങ്ങുകയായിരുന്നു. നൂറോളം മീറ്ററോളം മുന്നോട്ട് പോയ ലോറി വലിച്ചുകൊണ്ടുപോയ മുരളിയുടെ ശരീരം പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. സംഭവത്തിൽ ലോറിയിലെ ജീവനക്കാരായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

















