ഹൈദരാബാദ് : തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ ചെരിപ്പുകൊണ്ട് സ്വന്തം മുഖത്തടിച്ച് കൗണ്‍സിലറുടെ പ്രതിഷേധം. തെലുങ്കുദേശം പാര്‍ട്ടി കൗണ്‍സിലര്‍ മുളപാര്‍ത്തി രാമരാജുവാണ് നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ രോഷം പ്രകടിപ്പിച്ചത്. ആന്ധ്രയിലെ ആനകപള്ളി നാര്‍സിപട്ടണം മുനിസിപ്പാലിറ്റി 20-ാം വാര്‍ഡിലെ കൗൺസിലറാണ് രാമരാജു. കൗണ്‍സിലര്‍ സ്ഥാനത്തെത്തിയിട്ട് 31 മാസങ്ങളായി. പക്ഷേ ജനങ്ങളെ ബാധിക്കുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ തനിക്കു കഴിഞ്ഞിട്ടില്ല.
വാര്‍ഡിലെ റോഡുകളും വൈദ്യുതിവിതരണവും ശുചീകരണപദ്ധതികളുമൊക്കെ തകർന്ന അവസ്ഥയിലാണ്. വോട്ടര്‍മാര്‍ക്ക് കുടിവെള്ളം എത്തിച്ചു നല്‍കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെന്നും രാമരാജു പറഞ്ഞു. നഗരസഭാ അധികൃതര്‍ തന്റെ വാര്‍ഡിനെ അവഗണിക്കുകയാണെന്നും രാമരാജു ആരോപിച്ചു.
40-കാരനായ രാമരാജു ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. വാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വോട്ടര്‍മാര്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനും കഴിയാത്തതിലും ഭേദം കൗണ്‍സില്‍ യോഗത്തില്‍ മരിക്കുന്നതാണെന്നും രാമരാജു അഭിപ്രായപ്പെട്ടു.



















