ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ ഇസ്രയേലുകാരെ രക്ഷിക്കല്‍ എളുപ്പമായിരിക്കില്ലെന്ന് വിലയിരുത്തല്‍. ഗാസയിലെ ഹമാസ് കേന്ദ്രത്തിലാണ് 150ഓളം ഇസ്രയേലുകാരെ ബന്ദികളാക്കിയിരിക്കുന്നത്. വെറും 40 കിലോമീറ്റര്‍ നീളവും 12 കീലോമീറ്റര്‍ വീതിയും മാത്രമാണ് ഗാസ മുനമ്പിനുള്ളത്.

ഗാസയ്ക്ക് ചുറ്റും എപ്പോഴും ഇസ്രയേലിന്റെ വന്‍ നിരീക്ഷണ സംവിധാനങ്ങള്‍ ഉണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് അതിര്‍ത്തികളിലുള്ളത്. 24 മണിക്കൂറും ചാരക്കണ്ണുകള്‍ കൊണ്ട് വരിഞ്ഞു മുറുക്കിയിരിക്കുകയാണ് ഈ ചെറിയ പ്രദേശത്തെ. എന്നിട്ടും ഹമാസ് ബന്ദികളാക്കിയ 150പേര്‍ ഗാസയില്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ ഇസ്രയേ്‌ലിന് സാധിച്ചിട്ടില്ല.
ഹമാസിന്റെ ഒളിയിടങ്ങള്‍ എവിടെയൊക്കെയാണെന്ന് കണ്ടെത്താന്‍ ഇസ്രയേലിന് ഇതുവരെയും സാധിച്ചിട്ടില്ലെന്നാണ് ഇസ്രയേല്‍-ഹമാസ് ചര്‍ച്ചകള്‍ക്ക് സഹായിക്കുന്ന ഗെര്‍ഷോണ്‍ ബാസ്‌കിന്‍ പറയുന്നത്. 2011ല്‍ ഹമാസ് ബന്ദിയാക്കിയ ഇസ്രയേല്‍ സൈനികന്‍ ഗിലാഡ് സ്‌കാലിറ്റിനെ അഞ്ചു വര്‍ഷത്തിന് ശേഷം മോചിപ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഗെര്‍ഷോണ്‍.
ഗാസയില്‍ ഹമാസിന് നിരവധി അണ്ടര്‍ ഗ്രൗണ്ട് ടണലുകളുണ്ട്. ജനവാസ മേഖലയില്‍ക്കൂടി നിര്‍മ്മിച്ചിരിക്കുന്ന ഇവ എവിടെയൊക്കെയാണെന്ന് കണ്ടെത്തല്‍ പ്രയാസമാണ് എന്നാണ് ഗെര്‍ഷോണ്‍ പറയുന്നത്. ഇത്രയും ഇസ്രയേലുകാരെ ബന്ദികളാക്കാന്‍ സാധിച്ചത് ഹമാസിനെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടാകണം. സംഭവങ്ങള്‍ കണ്ട് ഇസ്രയേല്‍ അന്ധാളിച്ചുപോയി- ഗെര്‍ഷോണ്‍ പറഞ്ഞു.



















