ആറ്റിങ്ങൽ: വയനാട് തലപ്പുഴ മേഖലയിൽ എത്തുന്ന മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് പൊലീസ്. കമ്പമല കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചതും സിസിടിവി തകർത്തതും കഴിഞ്ഞ ദിവസം റിസോർട്ടിൽ എത്തിയതും ഇതേ അഞ്ചുപേർ എന്ന് പൊലീസ് സ്ഥിരീകരിച്ചു. മേഖലയിൽ പൊലീസിന്റെ പരിശോധന ഊർജ്ജിതമാക്കി.
കഴിഞ്ഞ 28 നാണ് കമ്പമല കെഎസ്‌ഡിസി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. അഞ്ചംഗ മാവോയിസ്റ്റ് സംഘമാണ് ഓഫീസ് അടിച്ചു തകർത്തത്. സംഘത്തിൽ സി.പി മൊയ്തീൻ ഉണ്ടായിരുന്നുവെന്ന് മൊഴികളുടെ അടിസ്ഥാനത്തിൽ വ്യക്തമായി. ഇതിനുശേഷം ഒന്നാം തീയതി തലപ്പുഴയിലെ രണ്ടു വീടുകളിൽ അഞ്ചംഗ സംഘം എത്തി. പിന്നീട് നാലാം തീയതി കമ്പമലയിലെ പാടിയിലെത്തിയ സംഘം പൊലീസ് സ്ഥാപിച്ച സിസിടിവി അടിച്ചുതകർത്തു.




















