കോട്ടയം: പൊലീസുകാരുടെ മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റതായി 17കാരൻ്റെ പരാതി. പെരുമ്പാവൂർ സ്വദേശിയായ പാർത്ഥിപനാണ് പാലാ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ തന്നെ മർദ്ദിച്ചുവെന്നും മർദ്ദനത്തിൽ നട്ടെല്ലിന് പരിക്കേറ്റുവെന്നുമുള്ള പരാതിയുമായി എത്തിയത്. പാർത്ഥിപൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുനിച്ചുനിർത്തി മുതുകിൽ മർദ്ദിച്ചെന്നാണ് കുട്ടിയുടെ പരാതി. നട്ടെല്ലിനേറ്റ പരിക്കിനെ തുടർന്ന് മകന് അനങ്ങാൻ കഴിയുന്നില്ലെന്നും ശുചിമുറിയിലേക്ക് വരെ എടുത്ത് പിടിച്ചാണ് കൊണ്ടുപോകുന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു.
അതേസമയം, പൊലീസ് മർദ്ദനമെന്ന ആരോപണം കള്ളമാണെന്നാണ് പാലാ പൊലീസിന്റെ വാദം. പാർത്ഥിപനെ ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിനാണ് പിടികൂടിയതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസുകാർ പറയുന്നു. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ പാലാ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി കോട്ടയം എസ്പി അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്പി വ്യക്തമാക്കി.

















