മുംബൈ: പത്തില്‍ പത്ത് വിജയങ്ങളുമായി ഇന്ത്യ ലോകകപ്പ് ഫൈനലിലേക്ക് കുതിച്ചെത്തുമ്പോള്‍ ആ മുന്നേറ്റത്തിന്റെ ചാലക ശക്തിയും ഊര്‍ജ്ജവും എന്താണെന്ന ചോദ്യത്തിന്… വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍… ഉത്തരങ്ങള്‍ പലതും പറയാം. എന്നാല്‍ അതിലെല്ലാം ഉപരിയായി ഒരു മനുഷ്യന്‍ നില്‍ക്കുന്നുണ്ട്. അത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. നിര്‍ഭയത്വം മുഖമുദ്രയാക്കിയ ക്യാപ്റ്റന്‍ രോഹിതിനെയാണ് ലോകകപ്പില്‍ ഉടനീളം കണ്ടത്. ഹിറ്റ്മാന്‍ നല്‍കുന്ന മിന്നല്‍ തുടക്കമാണ് പിന്നീടെത്തുന്ന ബാറ്റര്‍മാര്‍ക്ക് അതേ താളം നിലനിര്‍ത്തി ബാറ്റ് ചെയ്യാനുള്ള ആവേശവും അടിത്തറയും ഒരുക്കുന്നതെന്നു നിസംശയം പറയാം. പേടിയില്ലായ്മയും പ്രചോദിപ്പിക്കുന്നതുമായി ക്യാപ്റ്റന്‍സിയും രോഹിതിനെ മറ്റ് നായകന്‍മാരില്‍ നിന്നു വേറിട്ടതാക്കുന്നു.
ഇന്നലെ കോഹ്‌ലി ക്രീസിലെത്തിയപ്പോള്‍ കമന്റേറ്റര്‍മാര്‍ പറഞ്ഞതും അതു തന്നെയാണ്. ക്ഷണത്തില്‍ മടങ്ങുന്നുണ്ടെങ്കിലും രോഹിത് അതിവേഗം ഇടുന്ന അടിത്തറ പിന്നീടെത്തുന്ന കോഹ്‌ലി മുതല്‍ക്കുള്ള ബാറ്റര്‍മാര്‍ക്ക് റിലാക്‌സ് ചെയ്ത് സമയമെടുത്തു ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ അവസരം ഒരുക്കുന്നതാണ് അവര്‍ ചൂണ്ടിക്കാട്ടി.
എതിര്‍ ടീമിലെ ലീഡിങ് ബൗളര്‍മാര്‍ക്ക് മേല്‍ തുടക്കത്തില്‍ നായകന്‍ സ്ഥാപിച്ചെടുക്കുന്ന സര്‍വാധിപത്യമാണ് മറ്റ് ടീമുകളില്‍ നിന്നു ഇന്ത്യയെ പത്ത് മത്സരങ്ങളിലും വേറിട്ടു നിര്‍ത്തിയത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ കടന്നാക്രമണം മക്കല്ലത്തിന്റെ ബാസ് ബോളായപ്പോള്‍ ഇന്ത്യയുടെ ലോകകപ്പ് മുന്നേറ്റം യഥാര്‍ഥത്തില്‍ റോ- ബോളിന്റെ കരുത്തിലാണ്.

















